
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒമ്പതുപേർ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യം കഴിച്ച ഘൂഘർ, നൗരാജ്, ബരാജ് തുടങ്ങിയ പ്രദേശങ്ങളിലുള്ള 12 പേർ ശാരീരികാസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലാകുകയും പിന്നീട് ഒമ്പത് പേർ മരിക്കുകയുമായിരുന്നു. മൂന്നുപേരുടെ നില ഗുരുതരമാണ്. സാഗർ ജില്ലാ ഭരണകൂടം മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തർപ്രദേശ്- മദ്ധ്യപ്രദേശ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്യമാഫിയയാണ് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. എക്‌സൈസ് വകുപ്പ് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വ്യാജമദ്യം എവിടെ നിന്നെത്തി, മദ്യം വിതരണം ചെയ്തവർ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.
പ്രദേശത്തെ മദ്യശാലകളിലും അനധികൃത മദ്യവിൽപന കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ചതിനെത്തുടർന്ന് 13 പേർ മരിക്കുകയും പത്തിലധികം പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |