ചെന്നൈ: തമിഴ്നാട്ടിലെ ബസുകളിൽ യാത്ര ചെയ്യുന്നവർ ഇനി മുതൽ മൊബൈൽ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ഉച്ചത്തിൽ പാട്ടുകൾ വെയ്ക്കാനോ ശബ്ദം പുറത്തു കേൾക്കുന്ന വിധത്തിൽ വീഡിയോകൾ കാണാനോ പാടില്ല. ഇതു സംബന്ധിച്ച സർക്കുലർ ഗതാഗതവകുപ്പ് പുറത്തിറക്കി.
ബസ് യാത്രക്കാർ ഫോണിൽ പാട്ട് കേൾക്കുകയോ സിനിമ കാണുകയോ ചെയ്യുമ്പോൾ നിർബന്ധമായും ഇയർഫോണുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കണമെന്ന് സർക്കുലറിൽ പറയുന്നു. സ്പീക്കറുകൾ ഓൺ ചെയ്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ലെന്നും ഫോണുകളിൽ ഉച്ചത്തിൽ സൗണ്ട് വയ്ക്കരുതെന്നും നിർദേശത്തിലുണ്ട്. എല്ലാ ബസ് കോർപ്പറേഷനുകൾക്കും കീഴിലുള്ള ബസുകളിലും ഇത് നിർബന്ധമാണ്.
സഹയാത്രക്കാരുടെ സമാധാനപരമായ യാത്ര ഉറപ്പാക്കാനും ശബ്ദമലിനീകരണവും തർക്കങ്ങളും ഒഴിവാക്കാനുമാണ് ഗതാഗത വകുപ്പിന്റെ നടപടി. ആരെങ്കിലും നിയമം ലംഘിച്ച് ഉച്ചത്തിൽ സ്പീക്കർ ഉപയോഗിച്ചാൽ അത് വിലക്കാൻ ബസ് കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് കണ്ടക്ടർമാരുടെ നിർദേശം അനുസരിച്ചില്ലെങ്കിൽ യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിടാൻ വരെ അധികൃതർക്ക് അധികാരമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |