
ആംസ്റ്റൽവീൻ/ വാവ്റേ : പുരുഷ- വനിതാ ഹോക്കി ലോകകപ്പുകൾക്ക് ബെൽജിയത്തിലും നെതർലാൻഡ്സിലുമായി നാളെ തുടക്കമാകുന്നു. ആഗസ്റ്റ് 30നാണ് ഫൈനൽ. നാളെ നടക്കുന്ന പുരുഷ വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വെയിൽസിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിമുതലാണ് മത്സരം. വനിതാ വിഭാഗത്തിൽ ഞായറാഴ്ച ചൈനയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
16-ാമത് ലോകകപ്പാണ് ഇക്കുറി നടക്കുന്നത്. 16 ടീമുകളാണ് പങ്കെടുക്കുന്നത്. 2014ന് ശേഷം ആദ്യമായാണ് പുരുഷ-വനിതാ ലോകകപ്പുകൾ ഒരേ സമയം നടക്കുന്നത്. ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ബെൽജിയത്തെ ഷൂട്ടൗട്ടിൽ 5-4ന് കീഴടക്കിയ ജർമ്മനിയാണ് നിലവിലെ ലോകകപ്പ് ജേതാക്കൾ. നാലുടീമുകൾ വീതമടങ്ങുന്ന നാലുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ രണ്ടാം റൗണ്ടിലേക്ക് കടക്കും. എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന രണ്ടാ റൗണ്ടിൽ നിന്ന് നാലുടീമുകൾ സെമിയിലെത്തും.
ആതിഥേയരായ നെതർലാൻഡ്സ്,അർജന്റീന,ന്യൂസിലാൻഡ്,ജപ്പാൻ എന്നിവരാണ് എ ഗ്രൂപ്പിൽ. ബി ഗ്രൂപ്പിൽ മറ്റൊരു ആതിഥേയരായ ബെൽജിയത്തിനൊപ്പം ജർമ്മനിയും ഫ്രാൻസും മലേഷ്യയും അണിനിരക്കും. സി ഗ്രൂപ്പിൽ ഓസ്ട്രേലിയ, സ്പെയ്ൻ,ഐസ്‌ലാൻഡ് , സൗത്താഫ്രിക്ക എന്നിവരാണുള്ളത്. ഇന്ത്യയുൾപ്പെടുന്ന ഡി ഗ്രൂപ്പിൽ പാകിസ്ഥാനും ഇംഗ്ളണ്ടും വെയിൽസുമാണുള്ളത്.
വനിതാവിഭാഗത്തിലും 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.സമാനമായ രീതിയിലാണ് മത്സരക്രമം. എ ഗ്രൂപ്പിൽ ആതിഥേയരായ നെതർലാൻഡ്സിനാെപ്പം ഓസ്ട്രേലിയ, ചിലി,ജപ്പാൻ,എന്നിവരാണുള്ളത്. ബി ഗ്രൂപ്പിൽ അർജന്റീന,ജർമ്മനി, അമേരിക്ക, സ്കോട്ട്‌ലാൻഡ് എന്നിവർ അണിനിരക്കും. സി ഗ്രൂപ്പിൽ ബെൽജിയം,ന്യൂസിലാൻഡ്, സ്പെയ്ൻ, അയർലാൻഡ് എന്നിവർ. ഡി ഗ്രൂപ്പിൽ ഇന്ത്യയ്ക്കൊപ്പം ചൈനയും ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും മാറ്റുരയ്ക്കും.
ഇന്ത്യയെ നയിക്കാൻ
ഹർമൻപ്രീതും ശാലിമയും
പരിചയസമ്പന്നനായ ഹർമൻ പ്രീത് സിംഗിന്റെ നേതൃത്വത്തിൽ കരുത്തുറ്റ 20 അംഗ ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മൻദീപ് സിംഗ്, ദിൽപ്രീത് സിംഗ്, ശിലാനന്ദ് ലക്ര,ഹാർദിക് സിംഗ്, വിവേക് പ്രസാദ് സാഗർ, നീലകണ്ഠശർമ്മ,മൻപ്രീത് സിംഗ്,അമിത് രോഹിതാസ്,ജർമെൻപ്രീത് സിംഗ് തുടങ്ങിയവരാണ് ഇന്ത്യൻ നിരയിലെകരുത്തർ.മോഹിതും സുരാജ് കർക്കേറയുമാണ് ഗോൾ കീപ്പർമാർ.
സ്വാതന്ത്ര്യദിനത്തിൽ വെയിൽസുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആഗസ്റ്റ് 17ന് ഇംഗ്ളണ്ടിനെയും 19ന് പാകിസ്ഥാനെയും നേരിടും. ഗ്രൂപ്പ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനത്തിനുള്ളിലെത്തുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യൻ കോച്ച് ക്രെയ്ഗ് ഫുൾട്ടൺ പറയുന്നു. ദക്ഷിണാഫ്രിക്കയുടെ മുൻ ഒളിമ്പ്യനായ ഫുൾട്ടന് കീഴിൽ ദീർഘമായ പരിശീലന ക്യാമ്പിനുശേഷമാണ് ഇന്ത്യൻ ടീം നെതർലാൻഡ്സിലേക്ക് തിരിച്ചത്.
ശാലിമ ടിറ്റെയാണ് ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ. പരിചയസമ്പന്നയായ സവിതയാണ് ഒന്നാം നമ്പർ ഗോളി.ഇഷിക ചൗധരി,സുശീല ചാനു,നിക്കി പ്രധാൻ, സാക്ഷി ചൗധരി,ലാൽ റെംസിയാമി,ദീപിക,നവ്നീത് കൗർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ആഗസ്റ്റ് 16ന് ചൈനയ്ക്ക് എതിരെയാണ് ആദ്യ മത്സരം.18ന് ദക്ഷിണാഫ്രിക്കയേയും 20ന് ഇംഗ്ളണ്ടിനെയും നേരിടും. ഡച്ചുകാരനായ സോയ്ദ് മാരിനെയെ കോച്ചായി തിരിച്ചുവിളിച്ചാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
വിവാദത്തിൽ
നിറം കെടാതെ
പരമ്പരാഗതമായ നീലയിൽ നിന്ന് ജഴ്സിയുടെ നിറം ഓറഞ്ചിലേക്ക് മാറ്റിയതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ ടീമിൽ അലയൊലികൾ സൃഷ്ടിക്കാതിരിക്കാനും മെഡലിലേക്കുമാത്രം ശ്രദ്ധ പതിപ്പിക്കാനുമാണ് ഹർമൻപ്രീതും സംഘവും ശ്രമിക്കുന്നത്. മത്സരത്തിന് ഉപയോഗിക്കുന്ന ടർഫിനും ജഴ്സിക്കും ഒരേ നിറമായതിനാലാണ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പുതിയ ജഴ്സി വിവാദമായി മാറിയിരുന്നു.
1975ലാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ആദ്യമായും അവസാനമായും ഹോക്കി ലോകകപ്പ് നേടിയത്. മലേഷ്യയിൽ നടന്ന ആ ലോകകപ്പിന്റെ ഫൈനലിൽ 2-1ന് പാകിസ്ഥാനെയാണ് തോൽപ്പിച്ചത്. ഇന്ത്യൻ വനിതാ ടീമിന് ഇതുവരെ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.
ഇത് രണ്ടാം വട്ടമാണ് ഹർമൻപ്രീത് സിംഗ് ഇന്ത്യയെ ലോകകപ്പിൽ നയിക്കുന്നത്.ഇതിന് മുമ്പ് രണ്ട് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ഏകതാരം അജിത് പാൽ സിംഗാണ്. 1971ലും 75ലും. 75ൽ അജിത് പാലിന്റെ നേതൃത്വത്തിൽ ലോകകപ്പും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |