
ലിസ്ബൺ : മാസം 11ന് വിവാഹിതരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും സുഹൃത്ത് ജോർജീന റോഡ്രിഗസിന്റേയും വിവാഹ ഉടമ്പടി പുറത്ത്. ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റ് പ്രകാരം സ്വത്ത് വിഭജന കരാർ അടിസ്ഥാനമാക്കിയാണ് ഇരുവരും വിവാഹിതരായത്.സ്വത്തുക്കളുടെ അവകാശം സംബന്ധിച്ച് വിവാഹ ഉടമ്പടിയിൽ കൃത്യമായ വ്യവസ്ഥകളുണ്ട്. റൊണാൾഡോയ്ക്കും ജോർജീനയ്ക്കും വ്യക്തിഗത സമ്പാദ്യത്തിന്മേൽ പൂർണ നിയന്ത്രണം ഉറപ്പാക്കുന്ന രീതിയിലാണ് കരാർ.
പോർച്ചുഗീസ് നിയമപ്രകാരം ഇത്തരമൊരു കരാർ ഉള്ളതിനാൽ വിവാഹത്തിന് മുൻപോ ശേഷമോ ഇരുവർക്കും ലഭിക്കുന്ന വരുമാനം, ആസ്തികൾ, നിക്ഷേപങ്ങൾ എന്നിവയിൽ അവർക്ക് തനിച്ചായിരിക്കും പൂർണ അവകാശം. ഭാവിയിൽ ഇവർ വേർപിരിയാൻ തീരുമാനിച്ചാലും സ്വത്തുക്കൾ പകുത്തുനൽകേണ്ടതില്ല.റൊണാൾഡോയുടെ കരാറുകൾ, പരസ്യങ്ങൾ, സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നാസറിലെ ശമ്പളം, പെസ്താന സിആർ7 ഹോട്ടൽ ശൃംഖല ഉൾപ്പെടെയുള്ള ബിസിനസ്സ് സംരംഭങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനമെല്ലാം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായി തുടരും.
അഥവാ ഇവർ വേർപിരിഞ്ഞാൽ റൊണാൾഡോയിൽ നിന്ന് ജോർജീനയ്ക്ക് പ്രതിമാസം 100,000 യൂറോ (ഏകദേശം 1.10 കോടി രൂപ) പെൻഷനായി ലഭിക്കും. കൂടാതെ മാഡ്രിഡിലെ ലാ ഫിങ്കയിലുള്ള ഏകദേശം 53.50 കോടി രൂപ വിലമതിക്കുന്ന ആഡംബര മന്ദിരത്തിന്റെ പൂർണ ഉടമസ്ഥാവകാശവും ലഭിക്കും.
10 വർഷമായി ഒന്നിച്ചു ജീവിക്കുന്നവരാണ് ക്രിസ്റ്റ്യാനോയും ജോർജീനയും. പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിനു സമീപമുള്ള കാഷ്‌കിസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നാൽപത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനോയുടെ അഞ്ച് മക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനു സാക്ഷികളായത്.റൊണാൾഡോയുടെ അടുത്ത സുഹൃത്തായ മിഗേൽ പെയ്‌ഷാവോ, ജോർജീനയുടെ സഹോദരി ഇവാന റോഡ്രിഗസ് എന്നിവരാണ് ഔദ്യോഗിക സാക്ഷികളായി ഒപ്പുവച്ചത്. പോർച്ചുഗൽ ദേശീയ ടീമിലെ റൊണാൾഡോയുടെ സഹതാരങ്ങളോ അൽ-നാസർ ക്ലബ്ബിലെ കളിക്കാരോ ഉൾപ്പെടെ ഒരൊറ്റ സെലിബ്രിറ്റി പോലും ചടങ്ങിൽ പങ്കെടുത്തില്ല. വിവാഹശേഷം ഇരുവരും തങ്ങളുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |