
തിരുവനന്തപുരം : കണ്ണൂർ ജില്ലയിലെ ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പരിശീലകനായിരുന്ന ജോളി മാത്യുവിന്റെയും ഡെയ്സിയുടെയും മകളാണ് 23കാരിയായ ട്രീസ. നിരവധി വോളിബാൾ താരങ്ങളെ വളർത്തിയെടുത്ത ജോളി പക്ഷേ തന്റെ മകളുടെ ബാഡ്മിന്റണിനോടുള്ള താത്പര്യത്തെ മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.13വയസുള്ളപ്പോൾ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ മുതിർന്നവർക്കൊപ്പം മത്സരിച്ച് കിരീടം നേടിയാണ് ട്രീസ ശ്രദ്ധയാകർഷിക്കുന്നത്. ആ പ്രായത്തിൽത്തന്നെ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലും മത്സരിച്ചു. മലയാളി ഇന്റർനാഷണൽ അപർണ ബാലനൊപ്പം അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഡബിൾസിൽ പങ്കെടുത്തിരുന്നു. ജൂനിയർ റാങ്കിംഗ് ടൂർണമെന്റുകളിലെ മികച്ച പ്രകടനം ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിലെത്തിച്ചു. ഇതോടെ ഹൈദരാബാദിലെ ഗോപിചന്ദ് അക്കാഡമിയിൽ പ്രവേശനം ലഭിച്ചതാണ് കരിയറിൽ വഴിത്തിരിവായത്.
കൊവിഡ് ലോക്ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ട്രീസ ഗോപിചന്ദ് അക്കാഡമിയിലെത്തിയത്. ഒരു വർഷത്തിലേറെ അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലായിരുന്നെങ്കിലും പരിശീലനം മുടക്കിയില്ല. 2021ലാണ് ഗായത്രി ഗോപിചന്ദുമായി സഖ്യമായത്. 2022ലെ ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ട്രീസ-ഗായത്രി സഖ്യം മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇതേവർഷം ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡബിൾസിൽ വെങ്കലവും മിക്സഡ് ടീം ഇനത്തിൽ വെള്ളിയും നേടി.2024ൽ ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിലംഗമായിരുന്നു. 2024ൽ സെയ്ദ് മോദി ഇന്റർനാഷണൽ സൂപ്പർ 300 വനിതാ ഡബിൾസ് കിരീടം സ്വന്തമാക്കി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സഖ്യമായി. 2025 ജനുവരിയിൽ ട്രീസ-ഗായത്രി സഖ്യം ലോക റാങ്കിംഗിൽ കരിയർ ബെസ്റ്റായ ഒൻപതാം സ്ഥാനത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |