
പരീസ്: ഇറാനുമായുള്ള സമാധാന കരാർ ഒപ്പുവയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒപ്പുവയ്ക്കുന്നത് അന്തിമ കരാറല്ല, ഒരു ധാരണാപത്രമാണ്. അതിലെ വ്യവസ്ഥകൾ ഇറാൻ പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടുമെന്നും ട്രംപ് വ്യക്തമാക്കി. ഫ്രാൻസിലെ എവിയനിൽ ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണിത്.
'എനിക്ക് വ്യവസ്ഥകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, പഴയതുപോലെ വെടിയുതിർക്കാനും അവരുടെ തലയ്ക്ക് മുകളിൽ ബോംബുകൾ വർഷിക്കാനും മടിക്കില്ല. കാരണം അവർ 47 വർഷമായി മോശമായി പെരുമാറുന്നു'-ട്രംപ് പറഞ്ഞു. ഹോർമുസ് ഭാഗികമായി തുറന്നുവെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി തുറക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കരാർ പൂർത്തിയായെന്നും നാളെ സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്ക് മൗണ്ടൻ റിസോർട്ടിൽ വച്ച് കരാറിൽ ഒപ്പുവയ്ക്കുമെന്നും ട്രംപ് നേരത്തേ അറിയിച്ചിരുന്നതാണ്. ഇതിനിടെ ഹോർമുസ് കടലിടുക്കിലെ യു.എസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാൻ എണ്ണക്കപ്പലുകൾ പുറത്തേക്ക് കടന്നു. രണ്ട് മാസത്തിനിടയിലെ ഇറാന്റെ ആദ്യത്തെ ക്രൂഡ് ഓയിൽ കയറ്റുമതിയാണിത്. അതേസമയം, കടലിടുക്ക് തുറന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു. ലെബനനൻ വിഷയത്തിൽ ഡൊണാൾഡ് ട്രംപ് വിമർശനം ഉന്നയിച്ചതിന് പിന്നാലെ, തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം നടത്തി. മൻസൂരി, ആസിയേ, ബരാഷിത് എന്നിവിടങ്ങളിൽ ബോംബിട്ടു. അഞ്ച് പേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്കേറ്റു.
14 ഇന കരട് പുറത്ത്
യു.എസും ഇറാനും ഒപ്പുവയ്ക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് യു.എസ് മാദ്ധ്യമം പുറത്തുവിട്ടു. യുദ്ധം പൂർണമായി അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുക എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പു നൽകുന്നുണ്ട്.
ഇറാനെ എണ്ണയും പെട്രോകെമിക്കൽ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അനുവദിക്കും, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉറപ്പുകൾ പാലിക്കുകയാണെങ്കിൽ, യു.എസും സഖ്യകക്ഷികളും രൂപീകരിക്കുന്ന 300 ബില്യൺ ഡോളറിന്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്താൻ ഇറാനാവും. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എന്തുചെയ്യണം എന്നതിനെക്കുറിച്ചു പരാമർശമില്ല.
സമാധാന കരാറിനെ
സ്വാഗതം ചെയ്ത് ജി7
യു.എസും ഇറാനും തമ്മിൽ ഒപ്പുവച്ച താത്കാലിക സമാധാന കരാറിനെ സ്വാഗതം ചെയ്ത് ജി7 ഉച്ചകോടി.ലബനനിൽ ഉടനടി വെടിനിറുത്തൽ നടപ്പാക്കണമെന്ന് ഉച്ചകോടിയിൽ ലോകനേതാക്കൾ ആഹ്വാനം ചെയ്തു. അതേസമയം, ഇന്ധന വിതരണത്തിന് ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നതിന് പകരം മറ്റ് സാദ്ധ്യതകൾ വിപുലീകരിക്കാനും ജി7 നേതാക്കൾ തീരുമാനിച്ചു. ഇറാന്റെ ആണവ ഭീഷണികൾ പൂർണമായി ഇല്ലാതാക്കണമെന്നും അവർ ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജി7 സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |