
ടെൽ അവീവ്: ഹിസ്ബുള്ള സായുധ സംഘം തുടരുന്നിടത്തോളം കാലം തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.തെക്കൻ ലബനനിലെ ഇസ്രയേൽ സുരക്ഷാ മേഖലയിൽ സൈനികരെ സന്ദർശിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങളുടെ സുരക്ഷക്കോ സൈനികരുടെ ജീവനോ ഭീഷണിയുണ്ടായാൽ ഉടൻ തിരിച്ചടിക്കണമെന്നും സൈനികർക്ക് നിർദേശവും നൽകി.
ഇസ്രയേലും ലബനനും പരസ്പരം അംഗീകരിക്കുന്ന രണ്ട് പരമാധികാര രാഷ്ട്രങ്ങളാണെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഇറാനും ഹിസ്ബുള്ളയും ഈ പ്രദേശത്തുനിന്ന് മാറിനിൽക്കണം. ഭീഷണി പൂർണമായും ഇല്ലാതാകും വരെ സൈന്യം തെക്കൻ ലബനനിൽ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.കഴിഞ്ഞദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ 9,000 പേർ കൊല്ലപ്പെട്ടെന്നും, 1,50,000 ഉണ്ടായിരുന്ന മിസൈൽ ശേഖരത്തിന്റെ 92 ശതമാനവും നശിപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലബനാനിൽ ഹിസ്ബുള്ളയെ നിരായുധരാക്കാതെ പിന്നോട്ടില്ലെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലബനാൻ സൈന്യം ഹിസ്ബുള്ളക്കെതിരെ പെട്ടെന്ന് ശക്തമായി പ്രതികരിക്കുമെന്ന് കരുതുന്നില്ലെന്നും, അതിനാൽ ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യം ദീർഘകാലത്തേക്ക് നീളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ലബനനിലുള്ള യു.എൻ ഇടക്കാല സേനയുടെ കാലാവധി ഈ വർഷം അവസാനത്തോടെ അവസാനിക്കും. തുടർന്ന് 5,000 സൈനികരും 500 നിരീക്ഷകരുമടങ്ങുന്ന മറ്റൊരു സേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ഫ്രാൻസും രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |