
കൊച്ചി: മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും ദുബായിൽ പെൺവാണിഭവും നടത്തിയ കേസിൽ ആദ്യം അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം (27), പൊന്നാനി സ്വദേശി മഞ്ജിമ (25) എന്നിവർ വർഷങ്ങളായി മുഖ്യപ്രതി സിന്ധുവിന്റെ സഹായികളാണെന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എറണാകുളം സി.ജെ.എം കോടതി ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ പലതവണ ദുബായ് സന്ദർശിച്ചിട്ടുണ്ട്. ചതിയിൽപ്പെട്ട യുവതികളെ കടത്തുമ്പോൾ ഇവർ ഒപ്പമുണ്ടായിരുന്നു.
കേസിലുൾപ്പെട്ട ഷംല, റഹ്മത്ത് എന്നിവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സിന്ധുവുമായി നടത്തിയ ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.
റാക്കറ്റിലെ കണ്ണികളായ ഷംലയും റഹ്മത്തും ദുബായിലാണെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ദുബായ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
പറന്നത് വിസിറ്റിംഗ് വിസയിൽ
ഷംല, അറസ്റ്റിലായ ബിലാൽ, മഞ്ജിമ എന്നിവർ ഫെബ്രുവരി 20ന് ദുബായിൽ പോയതിന്റെ യാത്രാരേഖകൾ പൊലീസിന് ലഭിച്ചു. സിന്ധുവാണ് ഇവർക്ക് വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നൽകിയതെന്നും കണ്ടെത്തി. അലീനയും മഞ്ജിമയും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ സിന്ധുവിനെയും മുഖ്യസൂത്രധാരൻ ബിലാലിനെയും അന്വേഷണസംഘം വൈകാതെ കസ്റ്റഡിയിൽ വാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |