
കൊച്ചി: വനിതാ ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കടന്ന് അന്തേവാസിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൗത്ത് കളമശേരി ചങ്ങമ്പുഴ നഗർ കോവിൽപറമ്പിൽ റോബിൻ യേശുദാസിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ട അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
കഴിഞ്ഞ 12ന് പുലർച്ചെ 3.45ന് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. പുലർച്ചെ ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് വന്ന മറ്റൊരു യുവതിയെ പിന്തുടർന്നാണ് ഇയാൾ ഹോസ്റ്റലിൽ പ്രവേശിച്ചത്. ഞെട്ടിയുണർന്ന യുവതി മുറിയിലുണ്ടായിരുന്ന അന്തേവാസികളെ തട്ടിവിളിക്കുന്നതിനിടെ റോബിൻ കടന്നു.
മെട്രോ സ്റ്റേഷന് സമീപം രാത്രി സ്കൂട്ടർ നിറുത്തിയിട്ട് ഹോസ്റ്റലിലേക്ക് ഇയാൾ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല. കളമശേരി വരെയുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റോബിൻ ഒരു കടയിൽ നിന്ന് ശീതളപാനീയം കുടിക്കുന്നതും ഗുഗിൾ പേ ചെയ്യുന്നതുമായ ദൃശ്യം കിട്ടിയതാണ് അറസ്റ്റിൽ കലാശിച്ചത്.
മാർച്ചിൽ കളമശേരി എ.കെ.ജി റോഡിന് സമീപം കൂനംതൈയിലെ വനിതാ ഹോസ്റ്റലിൽ കടന്ന് യുവതിയെ പീഡിപ്പിച്ച കേസിൽ കളമശേരി പൊലീസിന്റെ പിടിയിലായി 26 ദിവസം റോബിൻ റിമാൻഡിലായിരുന്നു. ആലപ്പുഴ ജില്ലയിലും സമാനകേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |