
കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് ഭാഗത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ കണ്ടെത്താനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
കുടുംബാംഗങ്ങൾ നൽകിയ പരാതിപ്രകാരം, മേയ് 26ന് രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് പുറത്തുപോയതിനു ശേഷമാണ് കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്നേ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്തതായി വിവരമുണ്ട്. ലഭിച്ച സൂചനകൾ പ്രകാരം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ഒരു യുവാവിനൊപ്പം പെൺകുട്ടി മംഗളൂരുവിൽ ഇറങ്ങിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പെൺകുട്ടിയെ കണ്ടെത്തുന്നതിനായി വിവിധ ജില്ലകളിലായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെയും പൊതുസ്ഥലങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം യുവാവിന്റെ ബന്ധങ്ങളും യാത്രാ വിവരങ്ങളും കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഈ സാഹചര്യത്തിൽ നേരിട്ടുള്ള വിവരശേഖരണത്തിനും സാക്ഷിമൊഴികൾക്കുമാണ് പൊലീസ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
കാസർഗോഡ് ജില്ലയിലെ ഉൾനാടൻ മേഖലകളിൽ കുട്ടിയുടെ കൂടെയുണ്ടെന്ന് സംശയിക്കുന്ന യുവാവിന്റെ മൊബൈൽ സിഗ്നൽ ലഭിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുട്ടിയെക്കുറിച്ചോ യുവാവിനെക്കുറിച്ചോ വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അന്വേഷണ ഉദ്യോഗസ്ഥരെയോ ഉടൻ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |