
തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലും, പരിസര പ്രദേശങ്ങളിലും അനധികൃതമായി പ്രവർത്തിച്ചിരുന്ന 8 തട്ടുകടകൾ നീക്കം ചെയ്തു. കണ്ടോൺമെന്റ് പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനധികൃത കച്ചവടം ഒഴിപ്പിക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നെങ്കിലും,അത് പാലിക്കാത്ത സാഹചര്യത്തിലാണ് കോർപ്പറേഷന്റെ സഹായം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട കോർപ്പറേഷൻ സ്ക്വാഡ് സ്ഥലത്തെത്തി ഫുഡ് കോർട്ടുകൾ ഉൾപ്പെടെയുള്ള മുഴുവൻ അനധികൃത തട്ടുകടകളും നീക്കം ചെയ്തു.
അതേസമയം നഗരത്തിലെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതല്ല കോർപ്പറേഷന്റെ നിലവിലെ നയമെന്നും,നിയമപരമായ രീതിയിൽ വെൻഡിംഗ് സോണുകളും നോൺ-വെൻഡിംഗ് സോണുകളും നിശ്ചയിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നതെന്നും കോപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
ക്ലീൻ സിറ്റി മാനേജർ,വാർഡ് കൗൺസിലർമാർ,ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ പരിശോധന നടത്തി വെൻഡിംഗ് സോണുകൾ നിർണയിക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഓരോ പ്രദേശത്തെയും സ്ഥലസൗകര്യം,പൊതുജനങ്ങളുടെ സഞ്ചാര സൗകര്യം,ഗതാഗതം തുടങ്ങിയവ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കി ടൗൺ വെൻഡിംഗ് കമ്മിറ്റിക്ക് നൽകുക.കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം നടപ്പാക്കുകയുള്ളൂ. നഗരത്തിൽ ഏകദേശം 2,800 ലൈസൻസുള്ള തെരുവ് കച്ചവടക്കാരുള്ളതിനാൽ വെൻഡിംഗ് സോണുകൾ നിശ്ചയിക്കാതെ വ്യാപാരികളെ ഒഴിപ്പിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരെയും നിയമാനുസൃത വെൻഡിംഗ് സോണുകളിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |