
കഴക്കൂട്ടം: വീട് നിർമ്മിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ സ്ഥാപനത്തിന്റെ ഭാരവാഹികൾക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ ഉടമകളായ ലിയോ ജോർജ്,കൃഷ്ണപ്രസാദ്,ലിയോ ജോർജിന്റെ ഭാര്യ ആഷ്‌ലിൻ എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കഴക്കൂട്ടം പൊലീസ് കേസെടുത്തത്.
കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. മുഹമ്മദ് ബഷീറിന്റെ മകന് ചന്തവിള ആമ്പല്ലൂരിൽ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ പണം തട്ടിയത്.
പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമായി 29 ലക്ഷത്തിലധികം രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരന്റെ മകന്റെ ചവറയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,90,000 രൂപ കമ്പനിയുടെ അക്കൗണ്ടിലേക്കും, ഒന്നാം പ്രതിയായ ലിയോ ജോർജിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3,50,000 രൂപയും കൈമാറിയിരുന്നു.
ഇതിനുപുറമെ മറ്റ് പ്രതികളുടെ സാന്നിദ്ധ്യത്തിൽ 4,87,000 രൂപ നേരിട്ടും കൈപ്പറ്റി. എന്നാൽ പണം കൈപ്പറ്റിയ ശേഷം നാളിതുവരെയായിട്ടും വീടിന്റെ പണി പൂർത്തിയാക്കാനോ,വാങ്ങിയ പണം തിരികെ നൽകാനോ പ്രതികൾ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |