
കഴക്കൂട്ടം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ നാട്ടുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ക്രൂരമായ ആക്രമണം. കൈലത്തുകോണം സ്കൂളിന് സമീപം വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്.വധശ്രമം,മാരകായുധങ്ങൾ കൊണ്ടുള്ള അക്രമം,വീടുകളും വാഹനങ്ങളും തകർക്കൽ തുടങ്ങിയവയ്ക്കെതിരായ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തു.
നാട്ടുകാരായ ലിബീഷ്,ഹേംജിത്ത് എന്നിവർ പ്രദേശത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സജീവമായി പ്രവർത്തിച്ചിരുന്നു.ഓണാഘോഷ പരിപാടിക്കിടെ പ്രശ്നമുണ്ടാക്കിയ അക്രമിസംഘത്തിനെതിരെ ഇവർ പൊലീസിൽ പരാതി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.ഇതിന്റെ വൈരാഗ്യത്തിൽ ഇരുമ്പ് കമ്പിയും വെട്ടുകത്തിയുമടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ അക്രമികൾ,ലിബീഷ്,ഹേംജിത്ത്,കൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
വീടുകളുടെ മുൻവശത്ത് നിറുത്തിയിട്ടിരുന്ന പത്തോളം മോട്ടോർ സൈക്കിളുകളും രണ്ട് കാറുകളും അക്രമികൾ അടിച്ച് തകർത്തു.തുടർന്ന്, പ്രദേശവാസിയായ ബിജുവിന്റെ വീടിന് മുന്നിലെത്തിയ സംഘം,കൊലവിളി മുഴക്കിക്കൊണ്ട് ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി ഇരുമ്പ് കമ്പി കൊണ്ട് ബിജുവിന്റെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.തടയാൻ ശ്രമിച്ച സഹോദരൻ അനൂപിനെ രണ്ടാം പ്രതി വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു.ജ്യേഷ്ഠൻ ദീപുരാജിന്റെ കൈക്ക് ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ അസ്ഥിക്ക് പൊട്ടലേറ്റു.
അക്രമത്തിൽ പരിക്കേറ്റ മറ്റൊരാളായ ജിഷ്ണുവിനെയും നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്.ശ്രീജു(ഡോൺ),സൂരജ്(ഹെയർബോയ്),ശ്രീരാജ്,ശ്രീജിത്ത്,ഫഹദ്,അൽസഹാദ്,അമ്പാടി എന്നിവരും കണ്ടാലറിയാവുന്ന വരുമാണ് പ്രതിപ്പട്ടികയിലുള്ളത്. മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |