
നെടുമ്പാശേരി: ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കാരന്റെ മൂന്ന് മൊബൈൽ ഫോണുകളും പണവും സ്വർണവും ഉൾപ്പെടെ കവർന്നതായി പരാതി. കൊടുങ്ങല്ലൂർ സ്വദേശി ഗോകുൽ രാജന്റെ പരാതിയിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു.
കഴിഞ്ഞ 21ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഹാൻഡ് ബാഗ് കവർന്നുവെന്നാണ് പരാതി. വിമാനം കൊച്ചിയിൽ എത്താറായപ്പോഴാണ് ബാഗ് നഷ്ടമായ വിവരമറിഞ്ഞത്. തുടർന്ന് സ്പെെസ് ജെറ്റ് ഓഫീസിൽ പരാതി അറിയിച്ചശേഷം വീട്ടിലേക്ക് പോയി. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളായതിനാൽ പൊലീസിൽ പരാതി നൽകാൻ വൈകിയെന്നാണ് ഗോകുൽ രാജിന്റെ വിശദീകരണം.
ഗോകുൽ രാജിന്റെ പരാതിയെ തുടർന്ന് സഹയാത്രികനായിരുന്ന ഇരിങ്ങാലക്കുടക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിമാനത്തിലെ സി.സി ടിവി ദൃശ്യം ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. വിമാനക്കമ്പനിയിൽ നിന്ന് സഹയാത്രികന്റെ വിലാസം ലഭിച്ചിട്ടുണ്ട്.
ഉറക്കത്തിൽ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് സഹയാത്രികനോട് വിവരം പറഞ്ഞപ്പോൾ വിമാനത്തിലെ ക്യാബിൻ ക്രൂ എടുക്കുന്നത് കണ്ടുവെന്നായിരുന്നു മറുപടി. പിന്നീട് സ്പൈസ് ജെറ്റ് ഓഫീസിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും പരാതിക്കാരൻ പറയുന്നു. എന്തുകൊണ്ടാണ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങും മുമ്പ് ക്യാബിൻ ക്രൂവിനോട് ഇക്കാര്യം ചോദിക്കാതിരുന്നത് എന്നതിന് പരാതിക്കാരൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പരാതിയുടെ വിശ്വസനീയതയെ സംബന്ധിച്ചും പൊലീസിന് സംശയമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |