
തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. കേന്ദ്രത്തേയും ബി.ജെ.പിയേയും വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെതിനാൽ താൻ പരിപാടി ഉപേക്ഷിച്ചതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
സി.പി.ഐയുടെ ആശയവും നിലപാടും പറയാനാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. റെക്കോർഡിംഗിനുള്ള പ്രസംഗത്തിലെ രണ്ട് ഖണ്ഡിക വെട്ടി മാറ്റി. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുകയും വിഭജന രാഷ്ട്രീയത്തിലൂടെ സ്വയം ശക്തിപ്രാപിക്കുകയും ചെയ്യുകയാണ് ബി.ജെ.പി നയമെന്ന് തുടങ്ങുന്ന പാരഗ്രാഫാണ് വെട്ടിമാറ്റിയത്. . സി.പി.ഐയ്ക്ക് അനുവദിച്ച സമയത്ത് പാർട്ടിയുടെ രാഷ്ട്രീയം പറയാനാണ് താൻ പോയത്. മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഒരു പരാമർശവും തന്റെ പ്രസംഗത്തിലില്ല. ദൂരദർശൻ സ്വതന്ത്ര സ്ഥാപനമാണ്. ബിജെപിയുടെ ചാനലല്ല. ബി.ജെ.പി രാഷ്ട്രീയത്തിന്റെ കൽപ്പന പ്രകാരമാണ് ദൂരദർശൻ അധികൃതർ വെട്ടിമാറ്റിയത്. ദൂരദർശനെയും ആകാശവാണിയെയും 'യജമാനന്റെ' ശബ്ദം മാത്രം കേൾപ്പിക്കാനുള്ള യന്ത്രമായി മാറ്റുന്നത് അപലപനീയമാണ്.
ഡീൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ
തിരഞ്ഞെടുപ്പിൽ ഡീൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്..1991ൽ ആരംഭിച്ച ഡീൽ തുടരുന്നു. ഇതു മൂടിവയ്ക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ്-ബി.ജെ.പി ഡീലെന്ന ആരോപണം. ഉത്സവപ്പറമ്പിൽ കള്ളൻ മാല മോഷ്ടിച്ച
ശേഷം രക്ഷപ്പെടാൻ മറ്റുള്ളവരെ കള്ളനെന്നു വിളിക്കുന്നതു പോലെയാണിത്. ഈ തന്ത്രത്തിലൂടെ കോൺഗ്രസിന് രക്ഷപ്പെടാനാകില്ല. ഗോൾവാൾക്കറുടെ പടത്തിന് മുന്നിൽ നമ്രശിരസ്‌കനായി നിന്ന വി.ഡി.സതീശനാണ് ഡീലിനെപ്പറ്റി പറയുന്നത്. ഈ കളങ്കത്തിന്റെ കറ കോൺഗ്രസിന്റെ കൈപ്പത്തിയിൽ ഇപ്പോഴുമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |