
36-ാം വയസിൽ ആഭ്യന്തരമന്ത്രി,നിയമസഭാ പ്രവേശനത്തിന്റെ 56-ാം വർഷം പൂർത്തിയാക്കിയ അപൂർവം നേതാക്കളിലൊരാൾ, ജീവിച്ചിരിക്കുന്ന തലമുതിർന്ന കേരള കോൺഗ്രസ് നേതാവ്... തൊടുപുഴക്കാരുടെ സ്വന്തം പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. എന്നാൽ,അനുഭവ സമ്പത്തിന്റെ കരുത്തുമായി ഇത്തവണയും പ്രചാരണം നയിക്കുന്നത് പി.ജെയാണ്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് കേരളകൗമുദിയോട് സംസാരിക്കുന്നു.
?മത്സരരംഗത്ത് നിന്ന് പിന്മാറിയത് തലമുറ മാറ്റമായാണ് വിലയിരുത്തുന്നത്
തലമുറമാറ്റമെന്നതല്ല,പുതുതലമുറയിലുള്ളവർ വരട്ടെയന്നതായിരുന്നു നിലപാട്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറിയത്. മത്സര രംഗത്തില്ലെങ്കിലും ചെയർമാൻ എന്ന നിലയ്ക്ക് പ്രചാരണ രംഗത്ത് സജീവമാണ്. ജനനന്മയെക്കരുതി തൊടുപുഴയിൽ ഞാൻ പ്രവർത്തിച്ചത് പോലെ ഏറ്റവും ഭംഗിയായി അപു പ്രവർത്തിക്കും.
?എന്തുകൊണ്ട് അപു
18 വർഷത്തോളമായി പൊതുപ്രവർത്തന മേഖലയിൽ അപുവുണ്ട്. ഗാന്ധിജി സ്റ്റഡി സെന്റർ,ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ സംഘടനാമികവ് തെളിയിച്ചു. പാർട്ടിയിൽ സാധാ പ്രവർത്തകനായി തുടങ്ങിയ അപുവിന്റെ പ്രവർത്തനമികവും കാര്യശേഷിയും മനസിലാക്കിയാണ് നേതൃത്വം കേരള കോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്കും പിന്നീട് ഹൈപവർ കമ്മിറ്റിയിലേക്കും സ്ഥാനകയറ്റം നൽകി. പിന്നീട് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്ററാക്കി.
?രണ്ട് സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകേണ്ടി വന്നല്ലോ
കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും പാർട്ടി ഇത്തവണയും ആവശ്യപ്പെട്ടിരുന്നതാണ്. എങ്കിലും മുന്നണിയിലെ ഐക്യം പരിഗണിച്ച് വിട്ടുവീഴ്ചകൾ ചെയ്തു. യുഡി.എഫിനെ അധികാരത്തിലെത്തിക്കുകയാണ് പ്രധാനം. സീറ്റുകൾ വിട്ട് നൽകിയത് ഒറ്ര തവണത്തേക്കാണ്. സീറ്റ് ഇത്തവണ മാത്രം മതിയെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിട്ടുണ്ട്.
?തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിരിച്ചുവരുമോ
ഇടത് ദുർഭരണം അവസാനിപ്പിക്കാനുള്ള ഫൈനൽ പോരാട്ടമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിനെ സെമി ഫൈനലായാണ് യു.ഡി.എഫ് കണ്ടത്. ടീം യു.ഡി.എഫ് ഒറ്റക്കെട്ടായി കളത്തിലിറങ്ങിയപ്പോൾ ശക്തമായ ഇടത് കോട്ടകളിൽ വിള്ളലുണ്ടായി. ഇനി ഫൈനലിലെ വിജയമാണ് ലക്ഷ്യം.
?പല സർവേകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്
സർവേകളിൽ വിശ്വസിക്കുന്നില്ല. നൂറിലേറെ സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരും. കേരള കോൺഗ്രസ് മത്സരിക്കുന്ന എല്ലാ സീറ്റിലും ജയിക്കും. ഫലം യു.ഡി.എഫിന് അനുകൂലമാകും.
?മുഖ്യമന്ത്രി സ്ഥാനത്തേക്ക് യു.ഡി.എഫിൽ നിന്ന് ഒരുപിടി നേതാക്കളുടെ പേര് ഉയർന്ന് കേൾക്കുന്നുണ്ടല്ലോ
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച അസ്ഥാനത്താണ്. യു.ഡി.എഫിന് മികച്ച വിജയമുണ്ടാക്കുകയെന്നതാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |