
കൊച്ചി: അധിക ലൈസൻസ് ഫീ നൽകിയ നക്ഷത്രബാറുകൾക്ക് പുലർച്ചെ മൂന്ന് വരെ പ്രവർത്തിക്കാൻ അനുമതി നൽകിയ നടപടി പിൻവലിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ. നയപരമായ തീരുമാനവും ചട്ടഭേദഗതിയും ഉടനുണ്ടാകുമെന്നും ഒരു ഹർജി പരിഗണിക്കവേ സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. കൊച്ചിയിൽ രാത്രി 11ന് ശേഷം ഡി.ജെ പാർട്ടികൾ നിരോധിച്ചതിനെതിരെ റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജിയിലായിരുന്നു വിശദീകരണം.
ബാർ സമയം നീട്ടിയതുകൊണ്ടല്ലേ ഡി.ജെ പാർട്ടികളും നീളുന്നതെന്നും പിൻവലിക്കുന്നതല്ലേ പരിഹാരമെന്നും കോടതി ചോദിച്ചപ്പോഴാണ് സർക്കാരിന്റെ വിശദീകരണം. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ കേസ് വിധി പറയാൻ മാറ്റി. "ഡി.ജെ നിയന്ത്രിച്ചതോടെ ലഹരിമരുന്ന് കേസ് കുറഞ്ഞു. ബുക്ക് ചെയ്ത് പുറത്തു നിന്നെത്തിയിരുന്നവരാണ് ലഹരി ഇടപാട് നടത്തിയിരുന്നതെന്നും" - സർക്കാർ വിശദീകരിച്ചു. ചെറുമീനുകളല്ലേ കുടുങ്ങുന്നത്, ഉറവിടം കണ്ടെത്താത്തതെന്തെന്നും കോടതി ചോദിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്നും ഇത് തടയാൻ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപടികളെടുക്കുന്നുണ്ടെന്നും സർക്കാർ മറുപടി നൽകി. എന്നാൽ തിയേറ്ററുകളും തെരുവും പുലർച്ചെ വരെ സജീവമാണ്. അധികാര പരിധി മറികടന്നാണ് എസ്.എച്ച്.ഒയുടെ നോട്ടീസെന്നും ഹർജിക്കാർ ആരോപിച്ചു. ബാറുകളെയല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നതെന്നായിരുന്നു സർക്കാർ മറുപടി.
കൊച്ചിയിൽ 34 നക്ഷത്രബാറുകൾ
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫെബ്രുവരി 13നാണ് അഞ്ചുലക്ഷം അധിക ലൈസൻസ് ഫീസ് നൽകുന്ന നക്ഷത്രബാറുകൾക്ക് സമയം നീട്ടി നൽകിയത്. കൊച്ചിയിൽ 34 ബാറുകൾ ലൈസൻസെടുത്തു. ഇത്തരം ഡി.ജെ കൂട്ടായ്മ സുരക്ഷാ ഭീഷണിയാണെന്നാണ് പൊലീസ് നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |