
നെയ്യാറ്റിൻകര: പീഡനക്കേസിൽ മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ട് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് (പോക്സോ) കോടതി. കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികൾ തിങ്കളാഴ്ച കൂറുമാറിയതിന് പിന്നാലെയാണിത്. അടച്ചിട്ട മുറിയിൽ വാദം നടന്നപ്പോൾ എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചില്ലെന്ന് യുവതി മൊഴി നൽകുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ റനിഷ, സിപ്പി നൂറുദ്ദീൻ എന്നിവരെയും കോടതി വെറുതെ വിട്ടു.
എൽദോസ് യുവതിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചെന്നാണ് 2024 മേയിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മാനഭംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് ഇവർക്കെതിരെ കുറ്റപത്രത്തിൽ പറയുന്നത്. അടിമലത്തുറയിലെ റിസോർട്ടിൽ വച്ചാണ് ആദ്യം പീഡിപ്പിച്ചത് എന്നാണ് പരാതി. 2022 ജൂലായ് നാലിനായിരുന്നു സംഭവം. തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീട്ടിൽ വച്ച് പിന്നീട് എൽദോസ് പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |