
തിരുവനന്തപുരം: കെ- ടെറ്റ് പാസാകാത്ത അദ്ധ്യാപകരിൽ നിന്നും സമ്മതപത്രം വാങ്ങി ഹെഡ് മാസ്റ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള സർക്കാർ നീക്കം നിയമക്കുരുക്കിലേക്ക്.സുപ്രീം കോടതി വിധിക്ക് എതിരാണിതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കെ ടെറ്റുള്ള അദ്ധ്യാപകർ. കെ -ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അദ്ധ്യാപകരായും ഹെഡ് മാസ്റ്റർമാരായും നിയമിക്കാവൂ എന്നാണ് സുപ്രീം കോടതി വിധി. എന്നാൽ സംസ്ഥാനത്ത് ഇതു നടപ്പാക്കിയാൽ നിരവധി പേരുടെ സീനിയോറിറ്റി നഷ്ടപ്പെടും. ജൂനിയറായ അദ്ധ്യാപകർ സ്ഥാനക്കയറ്റം നേടും. സർക്കാർ ആശയക്കുഴപ്പത്തിലായതോടെ, സംസ്ഥാനത്തെ 1500 ൽ അധികം സ്‌കൂളുകളിലേക്കുള്ള ഹെഡ് മാസ്റ്റർ നിയമനം തടസപ്പെട്ടു. ജൂൺ 1 മുതൽ സീനിയർ അദ്ധ്യാപകർക്ക് ഹെഡ്മാസ്റ്റർ ചാർജ് നൽകിയിരിക്കുകയാണ് . ഇത് സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് കെ -ടെറ്റ് ഇല്ലാത്തവരെക്കൂടി ഉൾപ്പെടുത്തി സീനിയോറിറ്റി പട്ടിക തയാറാക്കിയത്. കെ-ടെറ്റ് യോഗ്യതയുള്ളവർക്ക് സ്ഥിര നിയമനവും ഇത്തവർക്ക് താൽക്കാലിക നിയമനവുമാണ് . കോടതി ഉത്തരവും സർക്കാർ നിർദ്ദേശവും അനുസരിക്കാമെന്ന് കെ ടെറ്റ് ഇല്ലാത്തവർ സമ്മത പത്രം നൽകണം.
സ്ഥാനക്കയറ്റം പുന:പരിശോധിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. ഹെഡ് മാസ്റ്റർ തസ്തിയിൽ ജോലി ചെയ്തപ്പോൾ അധികമായി കൈപ്പറ്റിയ ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ തിരികെ നൽകാമെന്ന ്സമ്മതപത്രത്തിൽ വ്യക്തമാക്കണം. സീനിയോറിറ്റിയുണ്ടെങ്കിലും കെ ടെറ്റ് മാത്രമേ ബാധകമാക്കാൻ പാടുള്ളൂ എന്നാണ് കെ- ടെറ്റ് യോഗ്യതയുള്ള അദ്ധ്യാപകരുടെ നിലപാട്. സ്ഥാനക്കയറ്റ ഉത്തരവ് പുറത്തിറങ്ങിയാലുടൻ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.എന്നാൽ, താൽക്കാലിക നിയമനം കോടതി വിധിയുടെ ലംഘനമല്ലെന്നാണ് സർക്കാർ വാദം. സ്‌കൂളുകളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാനുള്ള ക്രമീകരണം മാത്രമാണിതെന്നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |