
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അംബേദ്കർ ജയന്തി ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്രിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്ന്. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് മാപ്പർഹിക്കാത്ത കുറ്റമാണ്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്. ക്യാമ്പസ്സുകളിൽ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യു.ജി.സി മാർഗ നിർദ്ദേശങ്ങൾ സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുൾപ്പെടെയുള്ള പ്രവണതകൾക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്.
ജാതീയ വേർതിരിവുകളില്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം സമർപ്പിച്ച മഹാനാണ് അംബേദ്കർ. ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും രാജ്യത്തിന് വഴികാട്ടുന്നവയാണ്. സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓർമ്മകളും ശക്തി പകരട്ടെയെന്നും മുഖ്യമന്ത്രി വിശദമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |