
ഇടുക്കി: കനത്തമഴയിൽ തങ്കമണിയിൽ സ്വന്തം കൃഷിയിടത്തിലെ ചെക്ഡാമിൽ വീണ് യുവാവ് മുങ്ങി മരിച്ചു. തങ്കമണി തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിനാണ് (20) മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ. ബംഗളൂരുവിരിൽ നഴ്സിംഗ് വിദ്യാർത്ഥിയാണ്.
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാർ സി.എസ്.ഐ ദേവാലയത്തിന് സമീപം വൈദികർ താമസിക്കുന്ന വീടിന് മുമ്പിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടു. ഇതോടെ ഈ വീടും അപകടാവസ്ഥയിലായി. ദേവികുളം സബ് കളക്ടർ വൈദികരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ദേശീയപാതയിൽ മൂന്നാറിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെ ഗതാഗതം നിരോധിച്ചു. നിലവിൽ ദേവികുളം ഭാഗത്തേക്ക് പോകുന്ന പാലത്തിലൂടെയാണ് മൂന്നാർ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയുക.
നെടുങ്കണ്ടം ആശാരികണ്ടത്ത് കാറ്റിലും മഴയിലും കടപുഴകി വീടിന് മുകളിലേക്ക് മരം വീണ് കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന 13 കാരിക്ക് നിസാര പരിക്കേറ്റു. മരം വീണ് വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി ആശാരികണ്ടം തേൻപാറ തട്ടാംപറമ്പിൽ സാജുവിന്റെ മകൾ സാന്ദ്രയുടെ തലയിലേക്ക് വീഴുകയായിരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് താരതമ്യേന ചെറിയ അണക്കെട്ടായ പാംബ്ല ഡാമിലെ ഷട്ടറുകൾ ഉയർത്തി. ഈ മൺസൂൺ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ജില്ലയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്- 59.56 മില്ലിമീറ്റർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |