
തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴക്കുറവും ചൂടുകൂടിയതുംമൂലം രാജ്യത്താകെ വൈദ്യുതിക്ക് ഡിമാൻഡ് വർദ്ധിച്ചതിനാൽ സംസ്ഥാനത്തെ പ്രതിസന്ധി ഒഴിവാക്കാൻ നടപടിയുമായി കെ.എസ്.ഇ.ബി. പീക്ക് സമയ വൈദ്യുതി ഉപഭോഗം വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം. 900 മെഗാവാട്ടിന്റെ കുറവുള്ളതിനാൽ ഈ മാസം 30 വരെ സംസ്ഥാനത്ത് 15 മുതൽ 30 മിനിറ്റു വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ബീഹാർ, മദ്ധ്യപ്രദേശ് ഊർജവകുപ്പ് സെക്രട്ടറിമാരുമായി ചർച്ച നടത്തി. രാത്രി 9 വരെ 300 മെഗാവാട്ട് നൽകാനുള്ള സന്നദ്ധത ബീഹാർ അറിയിച്ചു. മദ്ധ്യപ്രദേശിൽ നിന്ന് വാങ്ങാനും ശ്രമിക്കുന്നു. പീക്ക് സമയത്ത് മാത്രമായി പുറത്തുനിന്ന് വൈദ്യുതി കിട്ടാൻ ബുദ്ധിമുട്ടാണിപ്പോൾ.
കേരളത്തിൽ പീക്ക് സമയത്താണ് പ്രതിസന്ധി. ഇത് ഒഴിവാക്കാൻ അടുത്തിടെ കെ.എസ്.ഇ.ബി 500 മെഗാവാട്ടിന്റെ കരാറിന് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. തുടർന്ന് മുഴുവൻ സമയവും വൈദ്യുതി കിട്ടുന്ന കരാറിനായി ടെൻഡർ ക്ഷണിച്ചു. ഇതിനും അനുകൂല പ്രതികരണമല്ല ലഭിച്ചത്.
മഴ കുറയുന്നത്
പ്രതിസന്ധി രൂക്ഷമാകും
കാലവർഷം ശക്തമായില്ലെങ്കിൽ വരും മാസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. നിലവിൽ ഡാമുകളുടെ സംഭരണ ശേഷിയുടെ 21.25% മാത്രമേ വെള്ളമുള്ളു. കഴിഞ്ഞ വർഷം ഇതേസമയം 47.22% വെള്ളമാണ് ഉണ്ടായിരുന്നത്. ഡാമുകളിൽ വെള്ളം കുറവാണെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി കാരണം ഉത്പാദനം കുറച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |