
ന്യൂഡൽഹി: ആലുവയിലെ നീന്തൽ പരിശീലകനായ സജി വാളശേരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ പ്രശംസ. നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമുണ്ടെങ്കിൽ സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ലെന്ന് സജിയുടെ ജീവിതം പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സംരംഭങ്ങൾക്ക് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേനൽക്കാലത്ത് കുട്ടികൾക്ക് ചേരാൻ പറ്റുന്ന ഒരു ക്ലാസിനെക്കുറിച്ചാണ് താൻ പറയുന്നതെന്ന് ആമുഖമായി പ്രധാനമന്ത്രി സൂചിപ്പിച്ചു. കുട്ടികളും മുതിർന്നവരും പഠിക്കുന്ന ആ സ്കൂളിൽ ഫീസില്ല, വലിയ കെട്ടിടങ്ങളില്ല, ക്ലാസ് മുറികളില്ല. ഏറ്റവും രസകരം ക്ളാസുകൾ നദിയിലാണെന്നതാണ്. ഇതൊരു യഥാർത്ഥ സംരംഭമാണ്. ഭിന്നശേഷിക്കാർ അടക്കം 15,000ത്തിൽ അധികം ആളുകൾക്ക് സജിയുടെ നീന്തൽ ക്ളബിൽ പരിശീലനം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നക്ഷത്ര നിരീക്ഷണ കേന്ദ്രമായ ആസ്ട്രോ കേരള എന്ന സ്ഥാപനത്തെക്കുറിച്ചും പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി പരാമർശിച്ചു.രാത്രികാല നിരീക്ഷണ ക്യാമ്പുകളും പരിശീലനക്കളരികളും സംഘടിപ്പിക്കുന്നുണ്ടെന്നും യുവാക്കൾക്ക് ദൂരദർശിനി നിർമ്മാണം, നക്ഷത്ര ഭൂപടങ്ങൾ ഉപയോഗിക്കൽ എന്നിവയിൽ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലദുരന്തങ്ങളിൽ മനംമടുത്ത്
നീന്തൽ പരിശീലകനായി സജി
ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്തി"ൽ സജി വാളാശേരിലിനെക്കുറിച്ച് സംസാരിക്കുമ്പോഴും, പെരിയാറിൽ 400ഓളം പേരെ പരിശീലിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒന്നര പതിറ്റാണ്ടിലേറെയായി സൗജന്യ നീന്തൽ പരിശീലനം ജീവിതവ്രതമാണ് സജിക്ക്. 2007ലെ തട്ടേക്കാട് ബോട്ട് ദുരന്തവും 2009ലെ തേക്കടി ബോട്ട് ദുരന്തവുമാണ് ഇതിനു പ്രേരിപ്പിച്ചത്. 2010ൽ, മക്കളായ മെറിനും ജെറിനും സുഹൃത്തിന്റെ രണ്ട് മക്കളുമായിരുന്നു ആദ്യ ബാച്ചുകാർ.
ഈ വർഷം മാത്രം പരിശീലിപ്പിച്ചത് 3600 പേരെ. ഒറ്റ ബാച്ചിൽ 912 പേരെ പഠിപ്പിച്ചതാണ് റെക്കാഡ്.
മൂന്ന് വയസുകാരി മുതൽ 80 വയസുകാർ വരെയുണ്ട് ശിഷ്യരിൽ. ജന്മനാ രണ്ട് കൈകളുമില്ലാത്ത കോഴിക്കോട് സ്വദേശി ആസിം വെളിമണ്ണ, ട്രെയിൻ അപകടത്തിൽ കാലുകൾ മുട്ടിനു താഴെ മുറിഞ്ഞുപോയ ഷാൻ, കാഴ്ചയില്ലാത്ത മനോജ്, ഐബിൻ, നവനീത്, കേൾവിയും സംസാരശേഷിയും ഇല്ലാത്ത ആദിത്, പോളിയോ ബാധിച്ച് വലതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട റോജി, വലതു കൈയ്ക്ക് സ്വാധീനമില്ലാത്ത രാധാകൃഷ്ണൻ, നട്ടെല്ലിന് വൈകല്യമുള്ള കൃഷ്ണ എസ്. കമ്മത്ത് തുടങ്ങിയവരും ഇതിൽപ്പെടുന്നു. മഴക്കാലമായാൽ അഞ്ചുമാസം നീന്തൽപഠനത്തിന് അവധിയാണ്. നീന്തൽ പഠിച്ചവർക്ക് രക്ഷാപ്രവർത്തന പരിശീലനം ഇക്കാലത്തും തുടരും. ആലുവയിൽ ഫർണിച്ചർ വ്യാപാരിയാണ് സജി.
ദൈവം നൽകിയ ജീവിതം വെറുതേ വെള്ളത്തിൽ ഇല്ലാതാക്കരുത്. 20 ദിവസം മാറ്റിവച്ചാൽ നീന്തൽ പഠിക്കാം. ഉപേക്ഷിച്ച സ്കൂൾ ബാഗിൽ അഞ്ചോ ആറോ പ്ളാസ്റ്റിക് കുപ്പികൾ, അഞ്ച് ലിറ്ററിന്റെ കാലി കന്നാസ് രണ്ടോ മൂന്നോ എണ്ണം കൂട്ടിക്കെട്ടിയത്, തെർമോക്കോൾ കഷണങ്ങൾ നിറച്ച് തുന്നിയ ചാക്ക്, പിടിച്ചു കയറാൻ നീളമുള്ള കയർ.... അപകടസാദ്ധ്യതയുള്ള ജലാശയങ്ങളുടെ സമീപത്ത് ഇവ സൂക്ഷിച്ചാൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനാകും. നയാപൈസ ചെലവില്ല.
-സജി വാളാശേരിൽ
സജിയുടെ ഉപദേശം
# നീന്തൽ അറിയില്ലെങ്കിൽ ജലാശയങ്ങളിൽ ഇറങ്ങരുത്
# അപകടസാദ്ധ്യതയുള്ളിടത്ത് ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം
# നീന്തൽ അറിയാവുന്നവർക്കൊപ്പം മാത്രം പരിശീലനം
# നീന്തൽ പരിശീലനം സ്കൂളുകളിൽ വേണം
# പ്രാഥമികശുശ്രൂഷ സ്കൂൾ സിലബസിൽ നിർബന്ധമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |