
തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോയുടെ പദ്ധതിരേഖ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) അടുത്തയാഴ്ച സർക്കാരിന് കൈമാറിയേക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ പദ്ധതിരേഖ കേന്ദ്രാനുമതിക്ക് അയയ്ക്കും. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ വരെയും എത്തുന്ന 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്. 2025നവംബറിൽ അലൈൻമെന്റ് സർക്കാർ പ്രഖ്യാപിച്ചതാണ്. അലൈൻമെന്റിൽ ഭേദഗതി ആവശ്യമുണ്ടോ, എത്രത്തോളം ഭൂമിയേറ്റെടുക്കേണ്ടതുണ്ട് എന്നതടക്കം ഡി.എം.ആർ.സി വീണ്ടും പഠിച്ചാണ് ഡി.പി.ആർ തയ്യാറാക്കിയത്. മെട്രോയ്ക്കായി പൂർണമായി എലിവേറ്റഡ് പാതയായിരിക്കും ശുപാർശ ചെയ്യുക. ഇതിന് 10.000 കോടി രൂപ ചെലവുണ്ടാവും. കൊച്ചി മെട്രോയുടെ മാതൃകയിൽ 60% വായ്പയെടുത്തും 20 % വീതം സംസ്ഥാന, കേന്ദ്ര സർക്കാർ വിഹിതമുപയോഗിച്ചും പദ്ധതി പൂർത്തിയാക്കും.
മൊബിലിറ്റി ഹബ്ബ്
ആനയറയിൽ 106 ഏക്കർ സ്ഥലത്ത് റോഡ്, റെയിൽ, ജല ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ആധുനിക മൊബിലിറ്റി ഹബ് നിർമ്മിക്കാനും പദ്ധതിയുണ്ട്. മെട്രോ സ്റ്റേഷനുകൾക്കൊപ്പം 6 മൊബിലിറ്റി ഹബുകളും നിർമ്മിക്കും. പാർക്കിംഗ് സൗകര്യം, കഫെറ്റീരിയ, ഓട്ടോ- ടാക്സി- ബസ് സർവീസുകൾ എന്നിവയെല്ലാം ഹബ്ബുകളിലുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |