
തിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാതെ രാത്രി ഒരു മണിക്കൂറും അതിലധികവും വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ വലിയതോതിൽ ബാധിച്ചു. ഓക്‌സിജൻ കോൺസൻട്രേറ്റർ നിശ്ചലമായതിനെ തുടർന്ന് കിടപ്പുരാേഗി മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു.
പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം.കൃഷ്ണനാണ് (71) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ വൈദ്യുതി തടസപ്പെടുകയായിരുന്നു.
ഓക്‌സിജൻ കോൺസൻട്രേറ്റർ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഒക്‌സിജൻ സിലിണ്ടർ പോലെ റീഫിൽ ചെയ്യേണ്ട. ഇക്കാരണത്താൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
രാത്രിയിൽ 1000 മെഗാവാട്ടിന്റെ വരെ കുറവുണ്ടാകുന്ന പശ്ചാത്തലത്തിൽ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ പറയുന്നു. അതിനോട് സർക്കാരിന് യോജിപ്പില്ല. 10 വർഷം പവർക്കട്ട് ഇല്ലായിരുന്നുവെന്നും യു.ഡി.എഫ് വന്നതോടെ ഇരുട്ടിലായെന്നുമുള്ള പ്രചാരണം സജീവമായ സാഹചര്യത്തിലാണിത്. മുൻകാലങ്ങളിൽ വൈദ്യുതി മുടക്കം കൃത്യമായി സമയം നിശ്ചയിച്ചായിരുന്നു.
എൽനിനോ പ്രതിഭാസത്തെതുടർന്ന് മഴ കുറഞ്ഞതോടെ രാജ്യത്താകെ ജലവൈദ്യുതോൽപാദനത്തിൽ 22 ശതമാനത്തിന്റെ കുറവുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി അധികമായി വാങ്ങാൻ കിട്ടുന്നില്ല.
ചീമേനിയിൽ ആണവവൈദ്യുത നിലയം സ്ഥാപിക്കണമെന്ന വൈദ്യുതി മന്ത്രി സണ്ണിജോസഫിന്റെ നിർദ്ദേശത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. എളുപ്പമല്ലെന്നും സമൂഹത്തിൽനിന്നു എതിർപ്പുയരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.
പുതിയ വൈദ്യുതി
കരാറുകൾ
2027 ജനുവരി ഒന്നു മുതൽ 2031 വരെ 300 മെഗാവാട്ട് വീതം വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ ഇന്നലെ അനുമതി നൽകി.
എൻ.ടി.പി.സിയിടക്കം രണ്ടു കമ്പനികളിൽ നിന്ന് 100 മെഗാവാട്ട് വീതം ആകെ 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.98 രൂപ നിരിക്കിൽ മുഴുവൻ സമയവും ഒരു വർഷത്തേക്ക് വാങ്ങാനും നടപടി തുടങ്ങി. ഇതിനുള്ള അപേക്ഷയിൽ കമ്മിഷൻ ഇന്ന് തെളിവെടുപ്പ് നടത്തും.
ദീർഘകാല നടപടികളിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. ഫുട്‌ബോൾ ഫൈനൽ ദിവസം വൈദ്യുതി മുടങ്ങാതിരിക്കാൻ ക്രമീകരണമൊരുക്കും
-സണ്ണി ജോസഫ്,
വൈദ്യുത മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |