തിരുവനന്തപുരം: കോളേജുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വകുപ്പുകളും റാഗിംഗ് തടയാൻ ശക്തമായ നിയമവുമടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബഡ്ജറ്റിൽ പ്രഖ്യാപനങ്ങളേറെയുണ്ടാവും. ജാതിവിവേചനം, സാമ്പത്തിക- അക്കാഡമിക് സമ്മർദ്ദം എന്നിവ അറിയിക്കാൻ 'സിദ്ധാർത്ഥൻ ഡിസ്ട്രസ് ആപ്പ് ' പരിഗണനയിലാണ്. കോളേജ് യൂണിയനുകളിൽ പ്രതിപക്ഷ നേതാവ് സ്ഥാനം കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. ആഗോള തൊഴിൽ സാഹചര്യം നിരീക്ഷിച്ച് അതിനനുസരിച്ച് നൈപുണ്യ വികസനം നൽകാൻ ജോബ് വാച്ച് ടവർ രൂപീകരിക്കും. സർവകലാശാലകളിൽ അക്കാഡമിക് കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ അക്കാഡമിക് സിൻഡിക്കേറ്റ് രൂപീകരിക്കും. ഉപരിപഠനത്തിന് വിദ്യാർത്ഥികൾ വിദേശത്തേക്കൊഴുകുന്നത് നിയന്ത്രിക്കാൻ ഉന്നത ഗുണനിലവാരമുള്ള സ്ഥാപനങ്ങൾ കൊണ്ടുവരും. നിശ്ചിത സെമസ്റ്ററുകൾ വിദേശത്ത് പഠിക്കാനാവുന്ന തരത്തിൽ ക്രെഡിറ്റ് ട്രാൻസ്ഫറിന് 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പദ്ധതിയും പരിഗണനയിലുണ്ട്. ഇതിനെ ടൂറിസവുമായി ബന്ധിപ്പിച്ച് അക്കാഡമിക് ടൂറിസം നടപ്പാക്കും. വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജൻസികളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. വിരമിച്ച അദ്ധ്യാപകരെയും മൂല്യനിർണയത്തിനുപയോഗിക്കുന്നതും അദ്ധ്യാപകരുടെ ജോലിഭാരം പുനർനിശ്ചയിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. കരാർ അധ്യാപക നിയമനത്തിൽ അഴിമതി ഒഴിവാക്കാൻ സ്വതന്ത്ര അധ്യാപക നിയമന കമ്മിഷൻ രൂപീകരിക്കുന്നതും പരിഗണിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |