
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയെ വ്യാജ പ്രചാരണങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്നതായി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതിരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
യു.ജി.സി നിറുത്തലാക്കിയ പ്രൈവറ്റ് രജിസ്ട്രേഷൻ സമ്പ്രദായം നിയമവിരുദ്ധമായി തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളാണ് ഇതിന് പിന്നിൽ. യു.ജി.സി നിയമപ്രകാരം റഗുലർ മോഡ്, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡ്, ഓൺലൈൻ മോഡ് രീതികളിൽ മാത്രമേ നിയമപരമായി വിദ്യാഭ്യാസം നൽകാനാവൂ.പ്രൈവറ്റ് രജിസ്ട്രേഷൻ എന്നൊരു വിഭാഗം നിലവിലില്ല. എന്നിട്ടും നിയമവിരുദ്ധമായി ഇത്തരം കോഴ്സുകൾ നടത്തുന്നവർ ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരെ പ്രവർത്തിക്കുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ കെ.ഐ.ആർ.എഫ് റാങ്കിംഗിൽ 11-ാം സ്ഥാനം നേടാൻ ഓപ്പൺ സർവകലാശാലയ്ക്ക് കഴിഞ്ഞു. എൻ.ഐ.ആർ.എഫ് റാങ്കിംഗിനുള്ള അപേക്ഷയും സമർപ്പിച്ചു. നാക് അക്രഡിറ്റേഷൻ പരിശോധനകൾക്ക് പരിപൂർണ സജ്ജവുമാണ്. യൂണിവേഴ്സിറ്റി. എൻ.സി.വി.ഇ.ടി അക്രഡിറ്റേഷനുള്ള പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിൽ എത്തി നിൽക്കവേയാണ് വ്യാജ പ്രചാരണങ്ങൾ.
സാധാരണക്കാർക്കും പ്രായഭേദമന്യേ ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല സ്ഥാപിച്ചത്. നിലവിൽ 84,000 പഠിതാക്കളുണ്ട്. ഒരു പ്രോഗ്രാമിനും യാതൊരുവിധ സെമസ്റ്റർ ലാഗും ഉണ്ടായിട്ടില്ല. അക്കാദമിക് കലണ്ടർ പ്രകാരം സമയബന്ധിതമായിട്ടാണ് എല്ലാ പരീക്ഷകളും നടത്തുന്നത്. ഇന്ത്യ പോസ്റ്റിന്റെ ഗ്യാൻ പോസ്റ്റുവഴി പഠിതാക്കൾക്ക് പുസ്തകങ്ങൾ നേരിട്ട് വീടുകളിൽ എത്തിക്കുന്നു. പോസ്റ്റൽ വകുപ്പിന്റെ പ്രത്യേക കൗണ്ടർ ഇതിനായി യൂണിവേഴ്സിറ്റി കെട്ടിടത്തിൽ പ്രവർത്തനവും തുടങ്ങി. ജീവനക്കാരുടെ കുറവ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പഠിതാക്കൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുമില്ല. രജിസ്ട്രാർ പ്രൊഫ.ഡോ. അഭിലാഷ് ബാബു, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. അനന്തരശ്മി, ഫിനാൻസ് ഓഫീസർ എം.എസ്. ശരണ്യ, സൈബർ കൺട്രോളർ ടി.ബിജുമോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |