
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) ആവശ്യം ഹൈക്കോടതി തള്ളി. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയും ചെയ്തു. മാസപ്പടിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമൻസുകൾ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് എന്ന ഐടി കമ്പനിക്ക് സിഎംആർഎൽ നിയമവിരുദ്ധമായി വൻതുക നൽകിയെന്നാണ് പ്രധാന ആരോപണം. ഐടി സേവനങ്ങൾ ഒന്നും നൽകാതെ 1.72 കോടിരൂപ എന്തിനാണ് നൽകിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇഡിക്കൊപ്പം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും കേസ് അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിർദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി ലക്ഷ്യമിടുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നതിനാൽ ഇഡിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സിഎംആർഎൽ വാദിച്ചത്.
കേസിൽ, ആദായനികുതി വകുപ്പും എസ്.എഫ്.ഐ.ഒയും നടത്തിയ അന്വേഷണങ്ങളിലും കൈമാറിയ തുകയ്‌ക്ക് സേവനം നൽകിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. എറണാകുളത്തെയും ബംഗളൂരുവിലെയും രജിസ്ട്രാർ ഒഫ് കമ്പനീസ് നടത്തിയ അന്വേഷണങ്ങളിലും എക്‌സാലോജിക്കിന് എതിരായ കണ്ടെത്തലുകളാണുണ്ടായത്. ഇ.ഡി അന്വേഷണത്തിന് ബംഗളൂരു രജിസ്ട്രാർ ശുപാർശയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |