
തൊടുപുഴ: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രിയുടെ പരാമർശത്തിലൂടെ മന്ത്രിമാരുടെ മനോനില എന്തെന്നത് വ്യക്തമായതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സ്‍ത്രീ വിരുദ്ധ സമീപനങ്ങളെ കേരളം അംഗീകരിക്കില്ല. വിഷയത്തിൽ മന്ത്രി മാപ്പ് പറഞ്ഞതിൽ അത്രയും സമാധാനം.
പ്രളയത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ, കടലിൽ പോയാൽ കിട്ടാൻ വൈകുമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. അഞ്ചു ദിവസമായി കാണാതായ ആളെ ഓർത്തു വിഷമിക്കുന്ന കുടുംബത്തിന്റെ കണ്ണീരാണ് നാം കാണേണ്ടത്.ദുരിതത്തിൽ ജനങ്ങളെ എല്ലാ രീതിയിലും ചേർത്ത് പിടിക്കുന്ന നിലപാടായിരുന്നു കഴിഞ്ഞ പത്തു വർഷം പിണറായി സർക്കാർ ചെയ്തത്. താൻ മൂന്നു മണിക്കാണ് ഭക്ഷണം കഴിച്ചതെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ചങ്ങനാശേരി ഗവ. എൽ.പി സ്കൂളിലെ ക്യാമ്പിൽ ഇന്നലെ വൈകിട്ട് മൂന്ന് വരെ ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് മാദ്ധ്യമ വാർത്തകൾ. ക്യാമ്പുകളിൽ ദുരിതത്തിന് ആശ്വാസമില്ല. മഹാപ്രളയത്തിൽ 15 ലക്ഷം പേരെ ക്യാമ്പുകളിൽ പാർപ്പിച്ച സംസ്ഥാനമാണ് കേരളം. അന്ന് അവർക്ക് വേണ്ടതെല്ലാം കൊടുത്തതാണ്. ഇപ്പോഴും സന്നദ്ധ സംഘടനകൾ ഇതെല്ലാം ലഭ്യമാക്കാൻ തയ്യാറാണ്. പക്ഷേ, ഏകോപിപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രിക്കോ, റവന്യൂ- തദ്ദേശ മന്ത്രിമാർക്കോ ഇല്ല..
സർക്കാർ ചെലവിൽ മുഖ്യമന്ത്രി സ്വന്തം വീട്ടിലുള്ളവരുടെ അസുഖം കാണാൻ പോകാൻ പാടില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ അത് പരസ്യമായി പറയുകയാണ് വേണ്ടത്. അതിന് പകരം, ഔദ്യോഗികമായി പോയതാണെന്ന് പിന്നീട് മാറ്റിപ്പറയുന്നു. ഒരു ദിവസം കളവ് പറഞ്ഞില്ലെങ്കിൽ ശരിയാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. ദുരിതത്തിൽ രാഷ്ട്രീയം കാണില്ല. മുഴുവൻ പാർട്ടി പ്രവർത്തകരും സജീവമായി രംഗത്തിറങ്ങുമെന്നും ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |