
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി.സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ദേശീയ ഗീതമായ വന്ദേമാതരം തുടക്കത്തിലും സമാപനത്തിലും പൂർണമായി ആലപിച്ചു. തുടർന്ന് ദേശീയ ഗാനവും. ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് ജനുവരി 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം ആലപിച്ചിരുന്നു.
അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെ മുൻമന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തു നിന്നുണ്ടായ ചില നിർദ്ദേശങ്ങൾ തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരത്തിന്റെ കാര്യത്തിലും ഉണ്ടാകണമായിരുന്നു. വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് ഒരു അഡ്വൈസറി മാത്രമാണെന്നും നിർബന്ധമല്ലെന്നും റിയാസ് പറഞ്ഞു.
റിയാസിന്റെ വിമർശനത്തിനെതിരെ ബി.ജെ.പി നേതാവും നിയുക്ത എം.എൽ.എയുമായ വി.മുരളീധരൻ രംഗത്തുവന്നു. വന്ദേമാതരത്തിലെ ഏത് വരിയാണ് റിയാസിനെ അലോസരപ്പെടുത്തുന്നതെന്ന് വ്യക്തമാക്കണം. ഇത് പാർട്ടി നിലപാടാണോ എന്ന് പാർട്ടി സെക്രട്ടറി തുറന്ന് പറയണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |