
മേപ്പാടി: മേപ്പാടിയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിന് കാരണം കരാർ കമ്പനി മുൻകരുതൽ നിർദ്ദേശങ്ങൾ അവഗണിച്ചത്. മഴ ശക്തമായാൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിലടക്കം നടന്ന രണ്ട് യോഗങ്ങളിലും നിർദ്ദേശം നൽകിയിട്ടും അവഗണിക്കപ്പെട്ടു.പദ്ധതി നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ്കോൺ,കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങൾക്കാണ് കരാർ. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല.
കഴിഞ്ഞ മാസം 20ന് ജില്ല കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലും ജൂലായ് ഒന്നിന് മന്ത്രി ടി. സിദ്ധിഖിന്റെ നേതൃത്വത്തിലും നടന്ന യോഗത്തിലാണ് കമ്പനിക്ക് നിർദ്ദേശങ്ങൾ നൽകിയത്. മഴ ശക്തമായാൽ എല്ലാ നിർമ്മാണ പ്രവർത്തനവും നിറുത്തിവയ്ക്കാനായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ,പ്രധാന പണികൾ രണ്ടാഴ്ച മുൻപ് നിറുത്തിയെങ്കിലും പതിനെട്ടോളം തൊഴിലാളികളെ വച്ച് അനുബന്ധ പ്രവർത്തനം തുടർന്നതാണ് വിനയായത്.
പാറ തുരക്കാനായി 300 മീറ്ററോളം നീളത്തിലും 60 മീറ്റർ വീതിയിലും 30 മീറ്റർ ഉയരത്തിലും മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരുന്നത്. ശക്തമായ മഴയിൽ മണ്ണെടുത്ത ഭാഗത്തു നിന്ന് കുത്തൊലിപ്പുണ്ടായി. കുത്തൊലിപ്പ് തടയാൻ കോൺക്രീറ്റ് മിക്ചറുപയോഗിച്ച് കുറച്ചുഭാഗം ബലപ്പെടുത്തിയിരുന്നെങ്കിലും (സോയിൽ നെയ്ലിംഗ്) അതുൾപ്പെടെ കുത്തിയൊലിച്ചു.
വകുപ്പുകൾക്കും
വീഴ്ച പറ്റി
മഴ ശക്തമായാൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ല ഭരണകൂടം ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചിരുന്നു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പാരിസ്ഥിതിക ഉദ്യോഗസ്ഥരും ഈയിടെ സ്ഥലം സന്ദർശിച്ച് വിവിധ വകുപ്പുകൾക്ക് മുൻകരുതൽ നിർദ്ദേശം നൽകിയിരുന്നു. മഴ ശക്തമാകാനിടയുണ്ടായിട്ടും അപകടത്തിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിച്ചുമില്ല.
മനുഷ്യനിർമ്മിത ദുരന്തം: സിദ്ദീഖ്
മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ, തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് മാറ്റാൻ നൽകിയ നിർദ്ദേശം ഉദ്യോഗസ്ഥർ അവഗണിച്ചെന്ന് മന്ത്രി ടി.സിദ്ദിഖ്. ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമാണ്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്.
വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. തുരങ്കപാത പ്രവൃത്തിയുമായി തത്കാലം മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി എ.പി.അനിൽകുമാർ പ്രതികരിച്ചു.
Kallady mudslide reasons
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |