ആലപ്പുഴ : പെട്രോൾ, ഡീസൽ എന്നിവ പമ്പുകളിൽ നിന്ന് കന്നാസുകളിൽ നൽകുന്നതിന് എണ്ണക്കമ്പനികൾ വിലക്ക് ഏർപ്പെടുത്തിയതോടെ മത്സ്യബന്ധനമേഖല പ്രതിസന്ധിയിലായി. മത്സ്യബന്ധന തൊഴിലാളികൾ കന്നാസുകളിൽ ഇന്ധനം വാങ്ങി വള്ളത്തിൽ സൂക്ഷിച്ചുവച്ചാണ് കടലിലേക്ക് പോയിരുന്നത്. എന്നാൽ ഇപ്പോൾ ഇവർക്ക് ഇന്ധനം നിഷേധിക്കുന്നതുമൂലം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
ട്രോളിംഗ് നിരോധനം നിലവിലുള്ളതിനാൽ കടലിൽ മത്സ്യലഭ്യതയും കുറവാണ്. ചെറുവള്ളങ്ങളുമായി കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനം ലഭിക്കാതായതോടെ തൊഴിൽ പൂർണമായും നിലച്ചുപോകുന്ന നിലിയലാണ്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 167രൂപയായി ഉയർന്നതും മത്സ്യബന്ധനമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. സാധാരണ കന്നാസുകളിൽ പെട്രോളും ഡീസലും നൽകുന്നത് സുരക്ഷാപ്രശ്നം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് വിലക്ക് ഏർപ്പെടുത്തിയത്. പെട്രോളിയം ആൻഡ് എക്സ്‌പ്ലോസിവ് സേഫ്ടി ഓർഗനൈസേഷന്റെ (പി.എ.എസ്.ഒ – പെസോ) അംഗീകാരമുള്ള കാനുകളിൽ മാത്രമേ ഇന്ധനം നൽകാവുവെന്നാണ് ഇപ്പോഴുള്ള ഉത്തരവ്. എന്നാൽ, പെസോ അംഗീകാരമുള്ള കാനുകൾ വിപണിയിൽ കിട്ടാനില്ല. പെസോ കാനുകൾ നിർമിക്കുന്ന കമ്പനികൾ കുറവായതിനാൽ ഇത്തരം കാനുകൾ കേരളത്തിലെ വിപണിയിലെത്താൻ സമയമെടുക്കും.
കാർഷിക മേഖല, ആശുപത്രികൾ, വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവയും ഇക്കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവിടങ്ങളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനം വാങ്ങാൻ നിർവാഹമില്ലാത്ത അവസ്ഥയാണ്. ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും പൊതുപരിപാടികൾക്ക് ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതും ബുദ്ധിമുട്ടിലാകും.
അംഗീകാരമുള്ള കാനുകൾ കിട്ടാനില്ല
1. ഇൻബോർഡ് വള്ളങ്ങൾ ഒരു തവണ കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കുറഞ്ഞത് 60-70 ലിറ്റർ ഡീസൽ ആവശ്യമാണ്
2. എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിനായി രണ്ടു മുതൽ അഞ്ച് ലിറ്റർ വരെ പെട്രോളും വേണ്ടിവരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു
3. ഡീസൽ ലഭ്യതക്കുറവിനൊപ്പം മണ്ണെണ്ണ ക്ഷാമവും വിലക്കയറ്റവും മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നുണ്ട്
4. ഇപ്പോഴത്തെ സാഹചര്യങ്ങൾ മുൻനിറുത്തി ഇന്ധനലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രം മുൻകൈയെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
മത്സ്യത്തൊഴിലാളികൾ വലിയ ബുദ്ധിമുട്ടിലാണ്. ഇന്ധനം ലഭ്യമാക്കാൻ കേന്ദ്രം നിഷ്കർഷിക്കുന്ന ഗുണമേന്മയുള്ള കന്നാസുകൾ അധികാരികൾ ലഭ്യമാക്കണം. മണ്ണെണ്ണ സബ്സിഡിക്ക് പകരം ഇന്ധന സബ്സിഡി പ്രഖ്യാപിക്കണം
-എ.ആർ. കണ്ണൻ,സംസ്ഥാന ജനറൽ സെക്രട്ടറി
മത്സ്യത്തൊഴിലാളി കോൺഗ്രസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |