
മുഹമ്മ : ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചതോടെ ഡയാലിസിസ് നടത്തി ജീവൻ നിലനിറുത്തുന്ന യുവതിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്നും നാളെയുമായി ധനസമാഹരണം നടത്തും. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് തകിടിവെളിയിൽ അൻസിലിന്റെ മകൾ സുമയ്യയാണ് (22) ചികിത്സയിൽ കഴിയുന്നത്.
ആഴ്ചയിൽ മൂന്ന് തവണ നടത്തുന്ന ഡയാലിസിസിന്റെ തുണയിലാണ് സുമയ്യയുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. പിതാവ് അൻസിലാണ് മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വൃക്ക നൽകുന്നത്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി പതിനഞ്ച് ലക്ഷം രൂപയോളം വേണ്ടിവരും . ഇത് കണ്ടെത്താനാണ് "നമുക്ക് സുമയ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം" എന്ന പേരിൽ ധനസമാഹരണം. പെയിന്റിംഗ് തൊഴിലാളിയായ അൻസിലും കുടുംബവും വാടകവീട്ടിലാണ് കഴിയുന്നത്.
വർഷങ്ങളായി രോഗത്തോട് പൊരുതുന്ന സുമയ്യയുടെ ചികിത്സയ്ക്ക് അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റ് തുടക്കം മുതൽ പിന്തുണ നൽകിവരുന്നുണ്ട്. അൽഷിഫയുടെ നേതൃത്വത്തിൽ രൂപീകരിച്ച സുമയ്യ ചികിത്സ സഹായ സമിതിയുടെ കീഴിൽ മേഖല കമ്മിറ്റികളും ക്ലസ്റ്ററുകളും രൂപീകരിച്ച് ധനസമഹരണത്തിന് മുന്നോടിയായുള്ള പ്രവർത്തനം നടത്തി. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മണ്ണഞ്ചേരി കിഴക്ക്, പടിഞ്ഞാറ് മഹല്ലുകളിലെ വീടുകളിൽ കാരുണ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നോട്ടീസുകൾ വിതരണം ചെയ്തു.
സുമയ്യ ചികിത്സ സഹായ സമിതിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് കലവൂർ ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നമ്പർ: 40698101105579, ഐ.എഫ്.എസ്.സി : KLGB0040698. ഫോൺ : 9947059812.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |