
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയ്ക്ക് മുന്നിലും പൊഴിയിലും മാലിന്യം കുന്നുകൂടിയതിലും പൊഴിമുഖം യുദ്ധകാലാടിസ്ഥാനത്തിൽ വീതി കൂട്ടാത്തതിലും ഉദ്യോഗസ്ഥരെ വിമർശിച്ച് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ.
കഴിഞ്ഞ ദിവസം അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാമെന്നും, പൊഴി 350 മീറ്റർ വീതിയിൽ തുറക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. കുട്ടനാട്ടിലെ എല്ലാ വീടുകളിലും വെള്ളം കയറിയെന്നും മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും റജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതുവരെ കുട്ടനാട്ടിൽ എത്താത്തതിൽ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു.
തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ ഇടപെട്ട് തീരദേശ പാതയിലെ പാലത്തിനായി ജോലിക്കാർക്ക് നടന്നു പോകാൻ നിർമ്മിച്ച തത്ക്കാലിക പാലം എടുത്തു മാറ്റി. ഇതോടെ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ ഒഴുകിപ്പോയി.പൊഴിയുടെ വീതി 350 മീറ്ററാക്കാൻ 3 ജെ.സി.ബികൾ ഉപയോഗിച്ച് മണ്ണു നീക്കം ചെയ്യുന്ന ജോലിയും തുടരുകയാണ്.നിലവിൽ 150 മീറ്റർ വീതി മാത്രമാണ് ഉള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇറിഗേഷൻ ഓഫീസിനു മുന്നിൽ സി.പി.എമ്മും,ബി.ജെ.പിയും സമരം നടത്തുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |