
ആലുവ: കൃഷി ഭവനുകൾ മുഖേന വ്യാപകമായി പ്ളാസ്റ്റിക് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതോടെ പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾ ദുരിതത്തിലാക്കുന്നു. ചെളിയുടെ ലഭ്യത കുറവുമൂലം പ്രതിസന്ധി നേരിടുന്നതിന് പുറമേയാണ് ആവശ്യവും കുറഞ്ഞത്.
പ്രകൃതി സൗഹൃദം മൺചട്ടികളിലാകണമെന്ന സർക്കാർ ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഇതിന് വരുദ്ധമായി പ്ളാസ്റ്റിക് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നത്. പ്രകൃതി സംരക്ഷണം പോലെ പരമ്പരാഗത മൺപാത്ര തൊഴിലിനെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണ് സർക്കാർ മൺചട്ടികളുടെ വിതരണത്തെ പ്രോത്സാഹിപ്പിച്ചിരുന്നത്. കേരളത്തിലെ പല കൃഷിഭവനങ്ങളിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ചെടിച്ചട്ടികളാണ് വിതരണം ചെയ്യുന്നതെന്നാണ് ആക്ഷേപമുണ്ട്.
പ്ലാസ്റ്റിക് ചെടിച്ചട്ടി വിതരണത്തിൽ കടുത്ത അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായും മൺപാത്ര നിർമ്മാണ തൊഴിലാളികൾ ആരോപിക്കുന്നു.
സർക്കാർ ഇടപെടണം
പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന സമീപനം ഉടൻ അവസാനിപ്പിക്കണമെന്ന് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി സംഘടന (പി.എം.ടി.എസ്) ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിച്ചില്ലെങ്കിൽ എല്ലാ കൃഷിഭവനങ്ങളിലും പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ പ്രജാപതി കുംഭകർ മഹാസംഘ സംസ്ഥാന പ്രസിഡന്റ് കഴക്കൂട്ടം സി. ശശികുമാർ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗോപി തമ്പി, സുരേഷ് തൃക്കാക്കര, എൻ.പി. പ്രഭാകരൻ, രമ ഗോപി, അജിത തങ്കപ്പൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |