
കൊച്ചി: മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്ത പിതാവിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മകനെ അറസ്റ്റ് ചെയ്തു. വല്ലാർപാടം ജൂതനടപ്പ് വീട്ടിൽ പ്രബ്ഹീനെയാണ് (46) മുളവുകാട് പൊലീസ് പിടികൂടിയത്.
പിതാവ് പുരുഷോത്തമന്റെ (77) പരാതിയിൽ വധശ്രമത്തിനും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് പുരുഷോത്തമനും കുടുംബവും താമസിക്കുന്ന ജൂതനടപ്പിലായിരുന്നു സംഭവം. മദ്യപിച്ചെത്തി മാതാവിനെയും സഹോദരിയെയും അസഭ്യം പറയുന്നതിനെ പിതാവ് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. മുഖത്തടിച്ചും കട്ടിലിൽ നിന്ന് ചവിട്ടിത്താഴെയിട്ടുമായിരുന്നു ആക്രമണം. കത്തിയുമായെത്തി കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി.
മുളവുകാട് പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും കടന്ന പ്രബ്ഹീനെ ഇന്നലെ രാവിലെ വല്ലാർപാടത്ത് നിന്ന് എസ്.എച്ച്.ഒ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു കൊല്ലം മുമ്പ് പുരുഷോത്തമനെ തലയ്ക്കടിച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |