
നടപടി ആവശ്യപ്പെട്ട് സ്വർണ വ്യാപാരികൾ
കൊച്ചി: ഹാൾമാർക്ക് എച്ച്.യു.ഐ.ഡി മുദ്ര പതിച്ച വ്യാജ സ്വർണാഭരണങ്ങളുടെ വില്പന വ്യാപകം. വ്യാജ സ്വർണാഭരണങ്ങൾ പണയം നൽകി വായ്പ തട്ടിയെടുക്കുന്ന സംഭവങ്ങളും വർദ്ധിച്ചതോടെ നടപടി ആവശ്യപ്പെട്ട് സ്വർണ വ്യാപാരികൾ രംഗത്തെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ സ്വർണാഭരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. ഗുണമേന്മയ്‌ക്കുള്ള എച്ച്.യു.ഐ.ഡി മുദ്ര കർശനമാക്കിയതിന് പിന്നാലെയാണ് വ്യാജാഭരണങ്ങൾ ഉപയോഗിക്കുന്ന സംഘങ്ങൾ വ്യാപകമായത്. കണ്ണൂർ ചക്കരക്കലിൽ വ്യാജ സ്വർണത്തട്ടിപ്പ് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളിയിൽ വ്യാജ സ്വർണം വിൽക്കാനെത്തിയ സംഘം പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. അവർ ഉപയോഗിച്ച മോട്ടോർ സൈക്കിൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ജ്വല്ലറിയിൽ മാറ്റിവാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാൾമാർക്ക്എച്ച്.യു.ഐ.ഡി മുദ്ര പതിച്ച വ്യാജാഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്.
സ്വർണവില വർദ്ധനവിന് പിന്നാലെ തട്ടിപ്പ്
ബി.ഐ.എസ് കെയർ ആപ്പിൽ ആറക്ക ആൽഫാന്യൂമറിക് എച്ച്.യു.ഐ.ഡി നമ്പർ പരിശോധിച്ചാൽ ഹാൾമാർക്കിംഗ് കേന്ദ്രത്തിന്റെ പേരും വിലാസവും ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങളും ലഭിക്കും. സ്വർണവില വർദ്ധനവിന് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായതെന്ന് വ്യാപാരികൾ പറഞ്ഞു. വ്യാജാഭരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘടിത സംഘത്തിന്റെ പ്രവർത്തനവും ഹാൾമാർക്ക് എച്ച്.യു.ഐ.ഡി മുദ്രയുടെ ദുരുപയോഗവും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
വ്യാജ സ്വർണാഭരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണം.
കെ. സുരേന്ദ്രൻ പ്രസിഡന്റ്
അഡ്വ. എസ്. അബ്ദുൽ നാസർ
ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |