
പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകി
കൊട്ടിയൂർ: ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുവച്ചതോടെ മലയോര ജനത ഏറെ നാളായി കാത്തിരിക്കുന്ന അമ്പായത്തോട് - ബോയ്സ് ടൗൺ റോഡ് വികസനത്തിന് തുടക്കമാകുന്നു.മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി കിഫ്ബി അനുവദിച്ച 41.44 കോടി രൂപ ചിലവഴിച്ചാണ് ഈ പാത വികസിപ്പിക്കുന്നത്. പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയതോടെയാണ് റോഡ് വികസനത്തിന് വഴി തെളിഞ്ഞത്.
അമ്പായത്തോട് മുതൽ ആശ്രമം ജംക്ഷൻ വരെയുള്ള ഭാഗങ്ങയിൽ 12 മീറ്റർ വീതിയിൽ റോഡ് മാർക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. നേരത്തെ മാർക്കിംഗ് നടത്തിയിരുന്നെങ്കിലും അതിർത്തി കുറ്റികൾ പലതും കാണാതായതോടെയാണ് വീണ്ടും ഇതെ പ്രവൃത്തി വേണ്ടിവന്നത്. ആശ്രമം ജംഗ്ഷൻ മുതൽ മുകളിലോട്ടുള്ള ഭാഗത്തെ മാർക്കിംഗ് നേരത്തെ പൂർത്തീകരിച്ചിരുന്നു.
റോഡ് വികസനത്തിനായി .46 ഹെക്ടർ വനഭൂമിയാണ് കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്തത്. ഇതിന് പകരമായി അയ്യൻകുന്ന് പഞ്ചായത്തിൽ .92 ഹെക്‌ടർ ഭൂമി വനം വകുപ്പിന് നൽകി. ആകെയുള്ള 12 മീറ്ററിൽ 9 മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. നിലവിൽ 5.5 മീറ്റർ മാത്രമാണ് റോഡിന്റെ വീതി.
പതിനെട്ടു മാസമാണ് നിർമ്മാണ കാലാവധി. ഈ മാസം തന്നെ നിർമ്മാണം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. യാത്രാ തടസം പരമാവധി ഒഴിവാക്കാൻ ഓരോ കിലോമീറ്റർ വീതമുള്ള റീച്ചുകളായി തിരിച്ചായിരിക്കും പ്രവൃത്തി.
കണ്ണൂർ-വയനാട് റോഡ്
കണ്ണൂർ - വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോരത്തെ പ്രധാന പാതയാണ് അമ്പായത്തോട് ബോയ്സ് ടൗൺ റോഡ്. പാത യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പ്രവൃത്തി മൂലം ഗതാഗത കുരുക്ക് ഒഴിവാക്കാനായി ഈ റൂട്ടിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. ചെറിയ വാഹനങ്ങൾക്കും കെ.എസ്.ആർ. ടി. സി ബസുകൾക്കും കടൺപോകാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. വളരെ ശ്രദ്ധയോടെ റോഡ് പണി പൂർത്തീകരിക്കും- കെ. ആർ. എഫ്. ബി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനിയർ സജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |