
പരിഷ്കാരം ഈ മാസം അവസാനം വരെ നീളും
കണ്ണൂർ:ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്‌നങ്ങളും ഒഴിവാക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ സമഗ്രമായ ട്രാഫിക് മാനേജ്മെന്റ് പ്ലാനിന് തുടക്കമായി.
കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇന്നലെ മുതൽ ആരംഭിച്ച പ്രത്യേക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ആഗസ്റ്റ് 31 വരെ നീളും.ആളുകൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതും ഓണവിപണി സജീവമായതും, പയ്യാമ്പലം ബീച്ച് ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കൂടിയതും കണക്കിലെടുത്താണ് പൊലീസിന്റെ ഈ അടിയന്തര നടപടി. കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, കണ്ണൂർ സിറ്റി എസ്.എച്ച്.ഒ, കണ്ണൂർ ട്രാഫിക് എസ്.ഐ എന്നിവർക്കാണ് വിവിധ മേഖലകളിലെ സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.
നഗരം കുരുങ്ങാതിരിക്കാൻ
#അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും തടസ്സം നീക്കുന്നതിനും അഞ്ച് മൊബൈൽ പട്രോൾ യൂണിറ്റുകൾ നാല് ബൈക്ക് പട്രോൾ യൂണിറ്റുകളുമായി 26 അംഗ സംഘം പ്രധാന റോഡുകളിൽ മുഴുവൻ സമയ പട്രോളിംഗ് നടത്തും.
#സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി യൂണിഫോമിലും മഫ്തിയിലുമായി 17 ബീറ്റുകളിലായി 54 ഉദ്യോഗസ്ഥർ പട്രോളിംഗിന്
#പയ്യാമ്പലം ബീച്ച്, പടന്നപ്പാലം തിയേറ്റർ കോംപ്ലക്‌സ്, പൊലീസ് മൈതാനിയിലെ ഓണം ഫെയർ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡിലെ പൂവിപണി, റെയിൽവേ സ്റ്റേഷൻ, സെന്റ് ആഞ്ചലോസ് കോട്ട, ബേബി ബീച്ച് തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക പിക്കറ്റുകളും മഫ്തി പൊലീസ് .
#പയ്യാമ്പലം ഭാഗത്ത് തീരദേശപൊലീസിന്റെ പ്രത്യേക പട്രോളിംഗ്
#പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സൗത്ത് ബസാർ, പയ്യാമ്പലം ബീച്ച് ഏരിയ എന്നിവിടങ്ങളിൽ പ്രത്യേക പാർക്കിംഗ് സംവിധാനം
#പ്രധാന ജംഗ്ഷനുകളിലും ഇടുങ്ങിയ റോഡുകളിലും ബസ് റൂട്ടുകളിലും ദേശീയപാതയോരങ്ങളിലും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് ഉടനടി നീക്കും
ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
തിരക്കേറിയ സമയങ്ങളിൽ കോഴിക്കോട് ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ താഴെ ചൊവ്വ വഴി സിറ്റി,ജില്ലാ ഗവൺമെന്റ് ആശുപത്രി, ചാലാട് വഴി വളപട്ടണത്തേക്കും കാസർകോട് ഭാഗത്തുനിന്നുള്ളവ പുതിയതെരു, കക്കാട് വഴി താണയിലേക്കും തിരിച്ചുവിടും. പൊടിക്കുണ്ട്, താണ എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക പൊലീസ് ഉണ്ടാകും.
ഗതാഗതം സുഗമമാക്കാൻ 23 ട്രാഫിക് പോയിന്റുകൾ
ഐ.ഒ.സി ജംഗ്ഷൻ, പ്ലാസ, എസ്.ബി.ഐ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, മാർക്കറ്റ്, മുനീശ്വരൻ കോവിൽ, ജെ.എസ്.പോൾ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, എസ്.പി.സി എ ജംഗ്ഷൻ, ഗാന്ധി സർക്കിൾ, ചേമ്പർ ജംഗ്ഷൻ, പൊലീസ് ക്ലബ് ജംഗ്ഷൻ, കക്കാട് റോഡ്, എ.കെ.ജി ബസ് സ്റ്റോപ്പ്, പള്ളിക്കുന്ന് ശ്രീപുരം, മേലെ ചൊവ്വ, തെഴിക്കിൽ പീടിക, കാപ്പാട് റോഡ് ജംഗ്ഷൻ, താഴെ ചൊവ്വ, താണ, പ്രഭാത്, എസ്.എൻ പാർക്ക്, ഹെഡ് പോസ്റ്റ് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിൽ രണ്ട് പൊലീസുകാരെ വീതം നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |