വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്ക് നേരെയും വിമർശനം
കാസർകോട്: മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ചതിന് പൊലീസ് കേസെടുത്ത സംഭവത്തിൽ വീണ്ടും വിശദീകരണവുമായി 'ഹെലൻ ഓഫ് സ്പാർട്ട' എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ ധന്യ. സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് സംഭവത്തിൽ തന്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ചുകൊണ്ട് ധന്യ പ്രതികരിച്ചത്. തന്റെ വാഹനം പൊലീസ് ഇപ്പോൾ കസ്റ്റഡിയിലല്ലെന്നും താൻ ഒളിവിലല്ലെന്നും ധന്യ വീഡിയോയിൽ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നാലെ പ്രചരിച്ച ചില വാർത്തകളിലും സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളിലും തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു.
"താൻ ബിയർ കഴിച്ച സമയത്താണ് വാഹനം ഓടിച്ചത്. അത് തന്റെ ഭാഗത്തുണ്ടായ വലിയൊരു മിസ്റ്റേക്കാണ്. ആ സമയത്ത് വാഹനം എടുക്കാൻ പാടില്ലായിരുന്നു. വാഹനം നിർത്തിയാൽ പരിചയമുള്ള ആളുകൾ ശ്രദ്ധിക്കുകയും അത് കൂടുതൽ പ്രശ്നമാകുമെന്നും കരുതിയാണ് വാഹനം നിർത്താതെ പോയത്. ഇപ്പോൾ തന്റെ തെറ്റ് പൂർണമായും മനസ്സിലായിട്ടുണ്ട്," എന്നാണ് ധന്യ വീഡിയോയിൽ പറയുന്നത്.
സംഭവം രണ്ടു ദിവസം മുമ്പാണ് നടന്നതെന്നും ഇപ്പോഴാണ് അത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി പ്രചരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ട എല്ലാ നടപടികളോടും സഹകരിക്കുമെന്നും നിയമനടപടികളെ മാനിക്കുമെന്നും ധന്യ വീഡിയോയിൽ വ്യക്തമാക്കുന്നു.
മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതിനെ തുടർന്ന് പൊലീസ് ധന്യക്കെതിരെ കേസെടുത്തിരുന്നു. പരിശോധനയ്ക്കിടെ പൊലീസ് വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയെന്ന ആരോപണവും സംഭവത്തിൽ ഉയർന്നിരുന്നു. തുടർന്ന് ധന്യ ഡിവൈ.എസ്.പി ഓഫീസിലെത്തി പൊലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നു. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായതിന് പിന്നാലെയാണ് ധന്യ തുടർച്ചയായി വിശദീകരണ വീഡിയോകൾ പങ്കുവെക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |