കൊല്ലം: കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് പിന്തുണ അറിയിറിച്ച് ഡോ.എൻ.എൻ.മുരളി. ഇന്നലെ ഉച്ചയോടെ കൊട്ടാരക്കരയിലെ എം.എൽ.എ ഓഫീസിലെത്തി പൊന്നാടയണിയിച്ചു.
2011ൽ കേരള കോൺഗ്രസ് (ബി)യെ പ്രതിനിധീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു എൻ.എൻ.മുരളി. അന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ഐഷാപോറ്റിക്ക് എതിരെയായിരുന്നു മത്സരം. കേരളകോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള ജയിലിലായിരുന്നതിനാൽ പകരക്കാരനായിട്ടാണ് വിശ്വസ്തനായ ഡോ.എൻ.എൻ.മുരളിയെ മത്സരിപ്പിച്ചത്. എൽ.ഡി.എഫ് വിജയിച്ചു. പിന്നീട് ഡോ.മുരളി ബി.ജെ.പി അനുഭാവിയായി, സേവാ ഭാരതിയുടെ ജില്ലാ രക്ഷാധികാരിയുമായി. എന്നാൽ പി.ഐഷാപോറ്റി സി.പി.എം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേക്കേറി കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായതിൽ അദ്ദേഹം പരസ്യമായ നീരസം പ്രകടിപ്പിച്ചു. തൊട്ടുപിന്നാലെയാണ് ഇന്നലെ കെ.എൻ.ബാലഗോപാലിന് പിന്തുണ അറിയിച്ചത്. ഐഷാപോറ്റിയുടെ ബന്ധുകൂടിയായ ഡോ.എൻ.എൻ.മുരളി എൽ.ഡി.എഫിന് അനുകൂല പിന്തുണ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ ബ്രാഹ്മണ വിഭാഗം വോട്ടുകളിലും കാര്യമായ സ്വാധീനം ചെലുത്തും. ഒന്നര ലക്ഷത്തിലധികം ശസ്ത്രക്രിയകൾ നടത്തി ലിംക ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടംനേടിയ ഡോ.എൻ.എൻ.മുരളിയുടെ ജനകീയതയും കെ.എൻ.ബാലഗോപാലിന് അനുകൂല ഘടകമാകും.
കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിൽ നടത്തിയ വികസനം കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല. ആരോഗ്യ മേഖലയിൽ ഒട്ടെറെ പ്രവർത്തനങ്ങൾ അദ്ദേഹം വഴി വന്നു. നഴ്സിംഗ് കോളേജ് കൊട്ടാരക്കരയിൽ തുടങ്ങാനായത് ഞങ്ങളെപ്പോലുള്ളവർക്ക് സഹായകരമാണ്. ഗതാഗത കുരുക്കഴിക്കാൻ ബൈപ്പാസ് വരുന്നു. ഐ.ടി പാർക്കടക്കം അദ്ദേഹം കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളുടെ നേട്ടം ഇനിയാണ് അറിയാൻ കഴിയുക. ദീർഘവീക്ഷത്തോടെ വലിയ പദ്ധതികളാണ് അദ്ദേഹം വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ വിജയാശംസകൾ നേരുന്നു
ഡോ.എൻ.എൻ.മുരളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |