കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. ജയമോഹന്റെ സ്വീകരണ പര്യടനത്തിന് ആവേശകരമായ തുടക്കം. സ്ത്രീകളും വിദ്യാർത്ഥികളും യുവാക്കളും അണിനിരന്ന് ചുവന്ന പുഴപോലെയാണ് സ്വീകരണറാലി ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്. വൻ ജനക്കൂട്ടമാണ് ഓരോ കേന്ദ്രങ്ങളിലും സ്വീകരിക്കാൻ നിൽക്കുന്നത്.
ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ മികവുറ്റ രീതിയിൽ നിർവഹിച്ച എസ്. ജയമോഹൻ മികച്ച ഭരണാധികാരിയും സമരമുഖങ്ങളിലെ നിറ സാന്നിദ്ധ്യവുമാണെന്ന് കോട്ടമുക്ക് പൂന്തൽ ജംഗ്ഷനിൽ സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു. ജയമോഹൻ പ്രസിഡന്റായിരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായിരുന്നു കൊല്ലം. കാഷ്യു കോർപ്പറേഷന്റെ പ്രതിസന്ധി ഘട്ടത്തിൽ ചെയർമാൻ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടപ്പോൾ അതിനെ ലാഭത്തിലാക്കി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും സുപാൽ പറഞ്ഞു.
സി.പി.എം പോർട്ട് ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു. അഡ്വ. വിനിത വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഘടക കക്ഷി നേതാക്കളായ എ. ഇഖ്ബാൽ കുട്ടി, തടത്തിവിള രാധാകൃഷ്ണൻ, ജയചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മുതിർന്ന സി.പി.എം നേതാക്കളായ കെ. രാജഗോപാൽ, കെ. വരദരാജൻ എന്നിവർ
പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |