എട്ടു കിടക്കകൾ, രണ്ട് ഫാനുകൾ
കൊല്ലം. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാം നിലയിലുള്ള 17-ാം വാർഡിൽ രോഗികൾ കൊടും ചൂടിൽ നരകിക്കുന്നു. ആവശ്യമായത്ര ഫാനുകൾ ഇല്ലാത്തതും ഉള്ള എ.സി പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാവാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
എട്ട് കിടക്കകളുള്ള ഈ വാർഡിൽ ആകെയുള്ളത് രണ്ട് ഫാനുകൾ മാത്രം. ബാക്കിയുള്ള രോഗികൾ സ്വന്തം നിലയിൽ ചെറിയ ഫാനുകൾ കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. വേനൽ കടുത്തതോടെ വാർഡിനുള്ളിലെ താപനില അസഹനീയമായി. ഫാനുകൾ ആവശ്യപ്പെടുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും ഡ്യൂട്ടിയിലുള്ള ജീവനക്കാർ വളരെ മോശമായാണ് പെരുമാറുന്നതെന്നാണ് പ്രധാന ആക്ഷേപം. വാർഡിൽ എയർ കണ്ടീഷണർ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
കടുത്ത പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി എത്തുന്നവർ ചൂട് കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. സാധാരണക്കാരായ രോഗികളോട് ധിക്കാരപരമായ സമീപനം സ്വീകരിക്കുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്നും അടിയന്തരമായി വാർഡിൽ ഫാനുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടും ആരോഗ്യ വകുപ്പും ഇടപെട്ട് ഫാനുകൾ സ്ഥാപിക്കണമെന്നും എ.സി പ്രവർത്തനക്ഷമമാക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
ശസ്ത്രക്രിയ കഴിഞ്ഞവരും ഗുരുതരാവസ്ഥയിലുള്ളവരും ഈ വാർഡിൽ ചികിത്സയിലുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് രോഗികളുടെ ബന്ധുക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |