കൊല്ലം: തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുമരിച്ച മലയാളി ദമ്പതികളുടെ സംസ്കാരം ഇന്ന് നടക്കും. വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.സി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു.
മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, സി.പി.ജോൺ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരടക്കം വിമാനത്താവളത്തിൽ എത്തിയാണ് എ.വി.തോമസിന്റെ ബന്ധുക്കൾക്കൊപ്പം മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. തുടർന്ന് ഉച്ചയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. കെ.എൻ.ബാലഗോപാൽ എം.എൽ.എ അടക്കമുള്ളവർ താലൂക്ക് ആശുപത്രിയിൽ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഇന്ന് രാവിലെ 9.30 മുതൽ പുലമൺ മാർത്തോമ ജൂബിലി മന്ദിരത്തിൽ ഡോ.തോമസ് തീത്തോസ് എപ്പിസ്കോപ്പയുടെ കാർമ്മികത്വത്തിൽ ഒന്നാംഭാഗം ശുശ്രൂഷ. തുടർന്ന് ജൂബിലി മന്ദിരം ചാപ്പലിൽ പൊതുദർശനം. വൈകിട്ട് 3ന് ജൂബിലി മന്ദിരം ദേവാലയത്തിൽ മാർത്തോമ സഭ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ശുശ്രൂഷയ്ക്ക് ശേഷം മാർത്തോമ വലിയപള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും. ശനിയാഴ്ചയായിരുന്നു എ.സി.തോമസും ഭാര്യയുമടക്കം 15 ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം സംഭവിച്ച ബോട്ടപകടമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |