
കോട്ടയം : പോരാട്ടം അവസാന മണിക്കൂറുകളിലേയ്ക്ക് കടക്കുമ്പോൾ മുന്നണികൾ തന്ത്രപ്രധാന മണ്ഡലങ്ങളിലേക്ക് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചു. സ്വന്തം ശക്തികേന്ദ്രങ്ങളെക്കാൾ അഭിമാന പോരാട്ടത്തിലുള്ള മണ്ഡലങ്ങളിലാണ് മൂന്ന് മുന്നണികളുടേയും കേന്ദ്രീകരണം. പാലായിലെ വിജയം കേരള കോൺഗ്രസിനേക്കാൾ അഭിമാന പ്രശ്നമായി സി.പി.എം കരുതുന്നു. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയും, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് അവലോകനം നടത്തിയ ഏക മണ്ഡലവും പാലായാണ്. ഇന്നലെ മണ്ഡലത്തിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും പൊതുയോഗത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. കേരള കോൺഗ്രസ് എമ്മിനെ ചേർത്തുനിറുത്തേണ്ടത് അനിവാര്യമാണെന്ന കണക്കുകൂട്ടലും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ചയുണ്ടായെന്ന ആക്ഷേപവും പരിഹരിക്കേണ്ടത് സി.പി.എമ്മിന്റെ ഉത്തരവാദിത്വമാണ്.
സി.പി.ഐ ഫോക്കസ് വൈക്കത്ത്
അമിത പ്രതീക്ഷ പുലർത്തിയിരുന്ന വൈക്കത്ത് സി.പി.ഐ കൂടുതൽ കരുതലിലാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ, ബി.ജെ.പി ഉറപ്പിക്കുന്ന സ്വാധീനം, കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മികവ് എന്നിവ കണക്കിലെടുത്താണ് കൂടുതൽ പരിഗണന. സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ പാർട്ടി പിന്നാക്കം പോകുന്നത് തടയുകയാണ് ലക്ഷ്യം. ബിനോയ് വിശ്വം നേരിട്ട് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.
ബി.ജെ.പിയ്ക്ക് പാലാ, കോൺഗ്രസിന് പൂഞ്ഞാർ
യു.ഡി.എഫിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയത്ത് കോൺഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് പൂഞ്ഞാറിലാണ്. ഇതിന് പരിഹാരം കാണാനാണ് പൂഞ്ഞാറിൽ അമിത ശ്രദ്ധ. ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസമെത്തിയത് ഗുണകരമായെന്നാണ് വിലയിരുത്തൽ. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളാണ് ബി.ജെ.പി കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വോട്ടു വിഹിതം വർദ്ധിപ്പിക്കേണ്ടത് പി.സി.ജോർജിന്റേയും, ഷോൺ ജോർജിന്റെയും അഭിമാന പ്രശ്നമാണ്.
ജോസിനെ ജയിപ്പിച്ചേ തീരൂ
പാലായിൽ ജോസ് വിജയിച്ചില്ലെങ്കിൽ പാപഭാരം സി.പി.എമ്മിനും
പൂഞ്ഞാറിൽ വിജയിക്കേണ്ടത് കോൺഗ്രസിനും അഭിമാന പ്രശ്നം
കരുത്ത് കാട്ടേണ്ടത് ഷോണിനും പി.സിയ്ക്കും അത്യാവശ്യം
വൈക്കത്ത് പിന്നാക്കം പോയാൽ ബിനോയ് വിശ്വത്തിനും നാണക്കേട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |