കോട്ടയം: പശുക്കളിലും കന്നുകുട്ടികളിലും ചർമ്മമുഴ (ലംപി സ്‌കിൻ) രോഗം വ്യാപകമായതോടെ ജില്ലയിലെ ക്ഷീരകർഷകർ ആശങ്കയിൽ. രോഗബാധിതരാകുന്ന കന്നുകാലികളുടെ എണ്ണം വർദ്ധിക്കുന്നതും ചികിത്സാച്ചെലവ് കുത്തനെ ഉയരുന്നതും ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ പാമ്പാടി മേഖലയിലാണ് രോഗവ്യാപനം കൂടുതൽ. അന്യസംസ്ഥാനങ്ങളിൽ നിന്ന് പശുക്കളെ വാങ്ങുന്നത് വർദ്ധിച്ചതോടെയാണ് രോഗം വ്യാപകമായതെന്നാണ് കർഷകരുടെ വിലയിരുത്തൽ. പ്രതിരോധ വാക്‌സിൻ കൃത്യസമയത്ത് നൽകിയാൽ രോഗവ്യാപനം ഒരു പരിധിവരെ തടയാനാകുമെങ്കിലും, ആവശ്യത്തിന് പ്രതിരോധ നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്
ഈച്ചയും കൊതുകും കൊക്കും വില്ലൻമാർ
വൈറസ് മൂലമുണ്ടാകുന്ന ചർമ്മമുഴ രോഗം ഈച്ച, കൊതുക്, കൊക്ക് തുടങ്ങിയവ വഴിയാണ് ഒരു മൃഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകരുന്നത്.
രോഗം ബാധിച്ച പശുക്കളുടെ ശരീരത്തിൽ ആദ്യം ചെറിയ മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ വലുതായി പൊട്ടി വ്രണങ്ങളാകുകയും ചെയ്യുന്നു. ഇ
തോടെ കന്നുകാലികൾക്ക് കടുത്ത വേദനയും പനിയും അനുഭവപ്പെടുന്നതിനൊപ്പം തീറ്റയെടുക്കുന്നത് കുറയുകയും പാലുത്പാദനം ഗണ്യമായി താഴുകയും ചെയ്യുന്നു.
ഗുരുതരമായാൽ മരണത്തിനും രോഗം കാരണമാകാം.
വലിയ പ്രതിസന്ധി
രോഗം ബാധിച്ച പശുക്കളുടെ ചികിത്സയ്ക്ക് ആയിരക്കണക്കിന് രൂപ ചെലവാകുന്നതിനാൽ ചെറിയ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ചർമ്മമുഴ രോഗബാധിതരായ പശുക്കൾക്ക് സൗജന്യ ചികിത്സയും വാക്‌സിനേഷനും ഊർജ്ജിതമാക്കണം. രോഗവ്യാപനം തടയാൻ മൃഗാശുപത്രികൾക്ക് പ്രത്യേക നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
എബി ഐപ്പ് , കർഷക കോൺഗ്രസ് നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |