
കോട്ടയം: ഓണക്കാലം കർഷകരെ സംബന്ധിച്ച് പ്രതീക്ഷയുടെ കാലമാണ്. എന്നാൽ ഇത്തവണ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുമ്പോൾ ഓണക്കാലം ലക്ഷ്യമാക്കിയുള്ള പച്ചക്കറികൃഷി എങ്ങനെയും സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ. കർക്കടക മഴ കുറഞ്ഞതോടെ വാഴയും മത്തനും വെള്ളരിയുമൊക്കെ കരിഞ്ഞുണങ്ങുന്ന അവസ്ഥയായി. ഇത് ഉത്പാദനം കുറയാനും വിപണിയിൽ നാടൻ പച്ചക്കറികൾക്ക് വില ഉയരാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. പകൽചൂട് വർദ്ധിച്ചതോടെ രാവിലെയും വൈകിട്ടും വിളകൾക്ക് വെള്ളമൊഴിക്കേണ്ട സാഹചര്യമാണ് കർഷകർക്ക്. ഇതും വെല്ലുവിളിയാണ്.
അപ്രതീക്ഷിത വെല്ലുവിളി
കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം 2012ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കർക്കടക മഴയാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴക്കാറുണ്ടായെങ്കിലും കാര്യമായ മഴ ലഭിച്ചില്ല. മുൻവർഷങ്ങളിൽ കർക്കടകത്തിൽ ഇടവിട്ടെങ്കിലും നല്ല മഴ ലഭിച്ചിരുന്നു. ചില വർഷങ്ങളിൽ വെള്ളപ്പൊക്കം മൂലം ഓണക്കാല കൃഷികൾ നശിക്കുകയും ചെയ്തു. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിൽ പാവൽ, പടവലം, വെള്ളരി, തക്കാളി, അച്ചിങ്ങപ്പയർ തുടങ്ങിയ കൃഷികൾക്ക് തുടർച്ചയായി വെള്ളം നൽകേണ്ട സ്ഥിതിയാണ് കർഷകർക്ക്.
ചൂട് ഇനിയും വർദ്ധിച്ചാൽ ഈർപ്പക്കുറവ് മൂലം ചെടികൾ പൂർണമായും നശിക്കും
കുടുംബശ്രീ, ഹോർട്ടികോർപ്പ് എന്നിവയുടെ ഓണചന്തകളെയും ബാധിക്കും
ഉയർന്ന താപനില പച്ചക്കറികളിൽ രോഗബാധ വർദ്ധിപ്പിക്കാനും ഇടയാക്കും
ചെറുകിടകർഷകർ പൂർണമായും കൃഷിയിൽ നിന്നും പിന്തിരിയുന്ന സാഹചര്യം
നാടൻപച്ചക്കറികൾ കിട്ടാക്കനിയാകും
മുൻവർഷങ്ങളിൽ ഓണക്കാലത്ത് പച്ചക്കറികൾക്ക് മികച്ച വില കർഷകർക്ക് നശിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് ജില്ലയിലെ നൂറുകണക്കിന് കർഷകർ പാടശേഖരങ്ങളിലും പുരയിടങ്ങളിലും കൃഷിയിറക്കിയത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കിൽ ഓണവിപണിയിൽ നാടൻ പച്ചക്കറികളുടെ ലഭ്യത നന്നേ കുറയുമെന്ന് ഉറപ്പാണ്.
കൃഷിയിടത്തിലെ കിണറുകളും ജലത്രോതസുകളും വറ്റിത്തുടങ്ങിയെന്ന് കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |