കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ പേരിലുള്ള ദേശീയ മ്യൂസിയത്തെ കോഴിക്കോട് മറന്നോ..?. ബീച്ച് ഹോസ്പിറ്റലിന് സമീപം കോർപ്പറേഷൻ 50 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം കാടുകയറി കിടക്കുകയാണ്. 2011ൽ എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തതല്ലാതെ മ്യൂസിയത്തിന്റെ നടത്തിപ്പും സംരക്ഷണവും മുറയ്ക്ക് നടന്നില്ല. അനുസ്മരണ പരിപാടികളും സ്വാതന്ത്ര്യദിനാഘോഷങ്ങളും അല്ലാതെ വിദ്യാർത്ഥികളോ ചരിത്രാന്വേഷകരോ സ്മാരകത്തിൽ എത്താതായി. സ്ഥലം എം.എൽ.എ ചെയർമാനും പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ർ കൺവീനറുമായ സമിതിക്കാണ് നടത്തിപ്പ് ചുമതല. ഇതിൽ പി.ആർ.ഡിക്ക് വീഴ്ചയുണ്ടായെന്ന് പറഞ്ഞ് അന്നത്തെ എം.എൽ.എ കൈയൊഴിഞ്ഞതോടെ മ്യൂസിയം തീർത്തും അനാഥമായി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 82 അപൂർവ ചിത്രങ്ങളാണ് ഇവിടെയുള്ളത്. വിവിധ ഭാഷാകളിലെ 95 ഓളം പത്രങ്ങൾ, ഇ.എം.എസ്, എ.കെ ആന്റണി, എൻ.പി മന്മഥൻ തുടങ്ങിയവരുടെ കത്തുകൾ, മൗലവിക്കു കിട്ടിയ പുരസ്കാരങ്ങൾ, അദ്ദേഹത്തിന്റെ കൈയെഴുത്തു പ്രതികളും ഉപയോഗിച്ചിരുന്ന ഊന്നുവടികൾ എന്നിവ മ്യൂസിയത്തിലുണ്ട്. കെട്ടിട നിർമ്മാണത്തിലെ അപാകത കാരണം മഴവെള്ളം ഒലിച്ചിറങ്ങിയും പൊടിപിടിച്ചും ഇവ നശിക്കുകയാണ്.
ഇരുട്ടിലായിട്ട് വർഷങ്ങൾ
മ്യൂസിയത്തിൽ വൈദ്യുതിയോ കുടിവെള്ള കണക്ഷനോ ഇല്ലാതായിട്ട് വർഷങ്ങളായി. ബില്ലടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഫ്യൂസൂരി. ലൈറ്റുകളും ഫാനുകളും തുരുമ്പെടുത്തു. സ്മാരകം സ്ഥിതി ചെയ്യുന്ന കനോലി പാർക്ക് കാടുകയറി. സെക്യൂരിറ്റി ജീവനക്കാരില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സാംസ്കാരിക കൂട്ടായ്മകൾ മ്യൂസിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സംസ്ഥാന സർക്കാരോ പുരാവസ്തു വകുപ്പോ ഏറ്റെടുത്ത് 'ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയമാക്കണമെന്നും ആവശ്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |