കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയെയും മറ്റ് ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജില്ലയിൽ നടന്നത് കനത്ത സുരക്ഷയോടെ. നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ജെ.ഡി.ടി ഇസ്‌ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ തുടങ്ങി 25 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനെത്തിയത്. രാവിലെ മുതൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷാ കേന്ദ്രങ്ങളിലെത്തിത്തുടങ്ങിയിരുന്നു. പൊലീസ് നിരീക്ഷണവും കർശന പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് വിദ്യാർത്ഥികളെ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ എല്ലാവരെയും ഹാളുകളിലേക്ക് കയറ്റി, രണ്ട് മണിയോടെ പരീക്ഷ ആരംഭിക്കുകയും ചെയ്തു. രണ്ടാം തവണ അതേ പരീക്ഷയെ നേരിടേണ്ടി വന്നതിന്റെ ആശങ്ക പല വിദ്യാർത്ഥികളുടെയും മുഖത്ത് പ്രകടമായിരുന്നു. മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പിന് ശേഷം വീണ്ടും പരീക്ഷ എഴുതേണ്ടി വന്നതിന്റെ സമ്മർദ്ദം രക്ഷിതാക്കളിലും പ്രകടമായിരുന്നു.
പരീക്ഷാ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കിയിരുന്നത്. സി.സി.ടി.വി ക്യാമറകൾ, സിഗ്നൽ ജാമറുകൾ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ തടയാനുള്ള സംവിധാനങ്ങൾ, കർശനമായ ശരീരപരിശോധന എന്നിവ നിർബന്ധമാക്കിയിരുന്നു.മൊബെെൽ ഫോണുകൾ, ഇയർഫോണുകൾ, വാച്ച്, ജുവലറി, ബുക്ക്, കാൽക്കുലേറ്ററുകൾ, വാലറ്റ്, ഭക്ഷണവസ്തുക്കൾ എന്നിവയൊന്നും അനുവദിച്ചില്ല. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സുരക്ഷിതമായി എത്തിക്കാൻ പ്രത്യേക പൊലീസ് കാവലുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |