കോഴിക്കോട്: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കുതിർന്ന് കോഴിക്കോട് ജില്ല. മലയോര മേഖലകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇടവിട്ട് ശക്തമായ മഴ പെയ്തു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റുമാണുണ്ടായത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ദിവസം മുഴുവൻ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. രാത്രിയിലും മഴയുടെ ശക്തി കുറഞ്ഞില്ല.
കനത്ത മഴയെ തുടർന്ന് നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും വെള്ളം കയറി. റോഡുകളിൽ വെള്ളം കെട്ടിനിന്നതോടെ വാഹനഗതാഗതം പല ഭാഗങ്ങളിലും മന്ദഗതിയിലായി. യാത്രക്കാർക്കും വ്യാപാരികൾക്കും മഴ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
കോഴിക്കോട് നഗരത്തിന് പുറമെ വടകര, പെരുവണ്ണാമൂഴി തുടങ്ങിയ പ്രദേശങ്ങളിലും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. മലയോര മേഖലകളിൽ ചെറുകിട മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |